റിയോ ഡി ജനീറോ: ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. പ്രതിരോധത്തിനായി കിണഞ്ഞ് പരിശ്രമിച്ചിട്ടും രോഗ വ്യാപനത്തിൽ യാതൊരു കുറവുമില്ലെന്നത് ആശങ്കയുളവാക്കുന്നു.
വേൾഡോ മീറ്ററിന്റെ കണക്കനുസരിച്ച് ബ്രസീലിലെ കൊവിഡ് മരണങ്ങൾ 1,01,857ആണ്. ആകെ രോഗബാധിതർ 30.5 ലക്ഷം കടന്നു.
2,163,812 പേർക്ക് രോഗമുക്തി.
52.5 ലക്ഷത്തിലേറെ രോഗബാധിതരുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ മരണം 1.66 ലക്ഷമാണ്. 22.7 ലക്ഷം രോഗബാധിതരുള്ള ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയിലെ കൊവിഡ് മരണം 45,000 കടന്നു.
മൊത്തം രോഗബാധിതരിൽ ആറാമതുള്ള മെക്സിക്കോയാണ് മരണസംഖ്യയിൽ മൂന്നാം സ്ഥാനത്ത്. 4.85 ലക്ഷം രോഗബാധിതരും 53,000ലേറെ മരണവുമാണ് രാജ്യത്ത്. പരിശോധന തീരെ കുറവാണെന്നും കണക്കിലുള്ളതിനെക്കാൾ ഏറെയധികം രോഗബാധിതർ മെക്സിക്കോയിലുണ്ടെന്നുമാണ് റിപ്പോർട്ട്.
'മരണസംഖ്യ ഒരു ലക്ഷത്തിലെത്തുന്നതിൽ ഏറെ ദുഃഖമുണ്ട്. എന്നാൽ, ഇതിനൊരു പരിഹാരം നമ്മൾ കണ്ടെത്താൻ പോവുകയാണ്.' ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോ ഫേസ്ബുക്കിൽ കുറിച്ചു.
ബോൾസൊനാരോയ്ക്കു തന്നെ നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ദേശീയതലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പ്രസിഡന്റ് കോഓർഡിനേറ്റ് ചെയ്യുന്നില്ലെന്ന് വിദഗ്ദ്ധർ തുടക്കം മുതൽ ആരോപിക്കുന്നുണ്ട്. ഭരണതലത്തിലുള്ള വീഴ്ചകളാണ് രോഗവ്യാപനം കൂട്ടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ബോൾസൊനാരോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ആരോഗ്യ മന്ത്രിമാരായിരുന്ന രണ്ടു ഡോക്ടർമാർ കഴിഞ്ഞിടെ രാജിവച്ചിരുന്നു. ആർമി ജനറലായിരുന്ന എഡ്യാർഡോ പസ്വേലോയാണ് ഇപ്പോൾ താത്കാലികമായി ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കുന്നത്.
ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ്
കൊവിഡിനെ പ്രതിരോധിക്കുന്നതിൽ മാതൃക കാട്ടിയ ന്യൂസിലൻഡിൽ 102 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സൗത്ത് ഓക്ക്ലൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് ചൊവ്വാഴ്ച കൊവിഡ് കണ്ടെത്തിയതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു. തുടർന്ന് ഓക്ക്ലൻഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. എല്ലാവരോടും വീടുകളിൽ കഴിയാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.