ന്യൂഡൽഹി:ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ സ്‌ഫോടനം ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 150ലധികം പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ആയിരത്തിലധികം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. തുറമുഖത്തിനടുത്ത് സൂക്ഷിച്ച് വെച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിക്ക് കാരണമായത്. തുറമുഖത്തിന് സമീപമുള്ള പല മേഖലകളിലും തീപ്പിടിത്തവും ഉണ്ടായി.
നിരവധി പേര്‍ക്ക് വാസസ്ഥലം അടക്കം വലിയ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. സ്‌ഫോടനത്തില്‍ ബാധിക്കപ്പെട്ടവരെ സഹായിക്കാനായി ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. മുന്‍ പോണ്‍ താരം മിയ ഖലീഫയും സഹായം നല്‍കാനായി മുന്നിലുണ്ട്. മിയയുടെ ജന്‍മനാടാണ് ലെബനന്‍. നാട്ടുകാരെ സഹായിക്കാന്‍ വ്യത്യസ്തമായ വഴിയാണ് മിയ കണ്ടെത്തിയിരിക്കുന്നത്. ദുരിതബാധിതരെ സഹായിക്കാന്‍ തന്റെ കണ്ണട ഇ-ബേയില്‍ ലേലത്തിന് വച്ചിരിക്കുകയാണ് മിയ ഖലീഫ. തന്റെ ഇന്‍സ്റ്റഗ്രാമില്‍ മിയ ഇതിന്റെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്.
ലേലത്തില്‍ കിട്ടുന്ന തുക പൂര്‍ണമായും ലെബനീസ് റെഡ് ക്രോസിന് നല്‍കുമെന്ന് മിയ വ്യക്തമാക്കിയിട്ടുണ്ട്. ലേലത്തിന് വച്ച് 11 മണിക്കൂറിനുള്ളില്‍ 1 ലക്ഷം ഡോളര്‍ (ഏകദേശം 75 ലക്ഷം രൂപ) ഇതിന് ലഭിച്ച് കഴിഞ്ഞതായും താരം അറിയിച്ചു. കണ്ണട ലേലത്തില്‍ വച്ചതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രതികരണങ്ങളും പുറത്ത് വന്നിട്ടുണ്ട്.