തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ആഘാത നിർണയ ഭേദഗതി(ഇ.ഐ.എ 2020) സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെ വിയോജിപ്പുകൾ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ ഇടയാക്കുന്നതാണെന്നും അതിലെ പല നിർദേശങ്ങളോടും യോജിക്കാൻ ആകില്ല എന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചർച്ചകൾ നടത്തി മാത്രമേ അന്തിമ തീരുമാനത്തിൽ എത്താൻ കഴിയുകയുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് ചില കാര്യങ്ങളിൽ മാറ്റം വേണമെന്ന അഭിപ്രായമുണ്ട്. പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി വിശദീകരിച്ചു.
ഇടത്തര വിഭാഗത്തിലെ കാറ്റഗറി ബി വണ്ണിൽ അഞ്ച് ഹെക്ടറിൽ കൂടുതൽ നൂറ് ഹെക്ടർ വരെ എന്ന വ്യവസ്ഥയാണ് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നിൽക്കുന്നത്. അതായത് അഞ്ച് ഹെക്ടറിനും നൂറ് ഹെക്ടറിനും ഇടയിൽ ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമാണ്. ഇതിലെ അഞ്ച് ഹെക്ടർ എന്നത് രണ്ട് ഹെക്ടർ എന്നാക്കി ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മുഖ്യമന്ത്രി പറഞ്ഞു.
അതായത് രണ്ട് ഹെക്ടറിന് മുകളിൽ ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമായി വരും. രണ്ട് ഹെക്ടറിന് താഴെയുള്ള ചെറുകിട ആവശ്യങ്ങൾക്ക് നിലവിലുള്ള ആനുകൂല്യം തുടരും. പദ്ധതികളുടെ അനുമതിക്ക് മുൻപ് പബ്ലിക് ഹിയറിങ്ങിനായി നിലവിൽ അനുവദിച്ചിട്ടുള്ള സമയം പുതിയ കരട് വിജ്ഞാപനത്തിൽ 20 ദിവസമായി കുറച്ചിട്ടുണ്ട്. ഇത് 30 ദിവസമായി തന്നെ നിലനിർത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. അദ്ദേഹം പറഞ്ഞു.
ഇത്രയും കുറഞ്ഞ സമയം പല മേഖലകളിലും പര്യാപ്തമല്ല. ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിന് മുൻപുള്ള വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത നിർണയ സമിതികൾ. ഇതിനു പുറമെ സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യേണ്ട അപേക്ഷകളിൽ ജില്ലാതല സമിതികൾക്ക് നിർണായക പങ്കുണ്ട്. ഈ സമിതികളെ കരട് വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. ജില്ലാതല സമിതികളെ നിലനിർത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. മുഖ്യമന്ത്രി വ്യക്തമാക്കി.