വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരിൽ റെക്കാഡ് വർദ്ധനയെന്ന് റിപ്പോർട്ട്. ഈ വർഷം ആറ് മാസത്തെ കണക്ക് പരിശോധിക്കുമ്പോൾ 5,800 ലധികം അമേരിക്കക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. എന്നാൽ, 2019 ൽ 2,072 പേരാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചത്. ന്യൂയോർക്ക് കേന്ദ്രീകൃതമായിട്ടുള്ള ബാംബ്രിജ് അക്കൗണ്ടന്റ്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. എല്ലാ മൂന്ന് മാസവും കൂടുന്തോറും സർക്കാർ പുറത്തുവിടുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കൻ പൗരത്വം വേണ്ടെന്നു വച്ചവരെ കണ്ടെത്തിയത്.
അമേരിക്കയിലെ ജീവിതം മടുത്തതു കൊണ്ടാണ് രാജ്യം വിട്ട് ജനങ്ങൾ പോകുന്നതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴിൽ നടക്കുന്ന കാര്യങ്ങൾ, കൊറോണ വൈറസ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതി, യു.എസിലെ രാഷ്ട്രീയ നയങ്ങൾ എന്നിവയാണ് പൗരന്മാരെ പ്രധാനമായും രാജ്യം വിട്ട് പോകാൻ പ്രേരിപ്പിക്കുന്നത്. മാത്രമല്ല, ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ നിരവധി പേർ പൗരത്വം ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്.