leb

ബെയ്റൂട്ട്: ലെബനനിൽ സർക്കാരിന്റെ രാജിക്ക് പിന്നാലെ രാജ്യം നേരിടാനിരിക്കുന്നത് കടുത്ത സാമ്പത്തിക,​ സാമൂഹിക,​ രാഷ്ട്രീയ പ്രതിസന്ധികൾ. ഈ വർഷമാദ്യം കൊവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുമ്പുതന്നെ പ്രതിസന്ധിയിലാണ് ലെബനൻ. പൊതുകടവും ജിഡിപിയും തമ്മിലുള്ള അനുപാതത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ലെബനൻ. തൊഴിലില്ലായ്മ 25 ശതമാനത്തിൽ എത്തി നിൽക്കുന്ന ഈ രാജ്യത്ത് മൂന്നിലൊന്ന് ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
കഴിഞ്ഞ കുറെ മാസങ്ങളായി സാമ്പത്തിക പ്രയാസങ്ങളുടെയും രാഷ്ട്രീയ കെടുകാര്യസ്ഥതയുടെയും പേരിൽ വമ്പിച്ച പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന, ലെബനനെ ബെയ്റൂട്ടിലെ സ്ഫോടനംനെടുകെ പിളർന്നു.

പിന്നാലെ ലബനൻ സർക്കാർ തിങ്കളാഴ്ച രാത്രി രാജിവച്ചു. ഒരാഴ്ചയായി രാജ്യമാകെ സർക്കാരിനെതിരെ പ്രതിഷേധം അലയടിക്കുകയായിരുന്നു. ജനങ്ങളുടെ വികാരം ഉൾക്കൊള്ളുന്നതായും അവർക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നതായും രാജി അറിയിച്ചുകൊണ്ടുള്ള ടെലിവിഷൻ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി ഹസൻ ദിയാബ് പറഞ്ഞു. ഈ മാസം 4നുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ 160 പേരാണു മരിച്ചത്. 5,000ലേറെപ്പേർക്ക് പരിക്കേറ്റു. മൂന്നുലക്ഷത്തോളം പേർ ഭവനരഹിതരായി. തുറമുഖത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റിന്റെ വൻശേഖരത്തിനു തീപിടിച്ചാണ് സ്ഫോടനമുണ്ടായത്.