mulaperiyar-water-level

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി. നീരൊഴുക്കും, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഇപ്പോൾ ഏതാണ്ട് സമാനമാണ്. ഇത് ജലനിരപ്പ് ക്രമാതീതമായി കൂടുന്നത് തടയാൻ സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂർണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

വെള്ളം ഒഴുക്കി വിടണമെന്ന ആവശ്യം ജില്ലാഭരണകൂടവും മുല്ലപ്പെരിയാർ ഉപസമിതിയിലെ കേരള പ്രതിനിധികളും തമിഴ്നാടിനോട് ആവശ്യപ്പെട്ടു. എന്നാൽ വരും ദിവസങ്ങളിലെ മഴ നോക്കി മാത്രമെ ഇക്കാര്യത്തിൽ തമിഴ്നാടിന്റെ തീരുമാനമുണ്ടാവൂവെന്നാണ് പുറത്തുവരുന്ന വിവരം. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പ്. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് പെരിയാറിന്റെ തീരത്തുള്ളവർക്ക് ആശ്വാസമാവുകയാണ്.

ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മുല്ലപ്പെരിയാർ ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധികൾ ആവർത്തിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകാതെ തമിഴ്‌നാട് ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് ഉപസമിതി അംഗങ്ങൾ ഓൺലൈൻ വഴി യോഗം ചേരും. സ്‌പിൽവേയിലൂടെ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറാം തീയതി അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് തമിഴ്‌നാടിന് കത്ത് നൽകിയതായി കേരളം അറിയിച്ചിരുന്നെങ്കിലും കേരളം നൽകിയെന്ന് പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇന്നലെ അണക്കെട്ടിൽ പരിശോധനയ്ക്ക് എത്തിയ മുല്ലപ്പെരിയാർ ഉപസമിതിയോട് ഇക്കാര്യം അറിയിച്ചത്.