swathi-


ന്യൂഡല്‍ഹി : രാജ്യത്തെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ വികസനം ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ ആയുധ ഇറക്കുമതിക്കുള്ള നീക്കം അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമാകുവാന്‍ കൂടി ഉദ്ദേശിച്ചാണ് ഈ നീക്കം. നൂറ്റിയൊന്ന് തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ വിവരങ്ങളും പ്രതിരോധമന്ത്രാലയം പുറത്ത് വിട്ടിരുന്നു. ഇത്തരത്തില്‍ ഇന്ത്യ വികസിപ്പിക്കുന്ന ആയുധങ്ങള്‍ മറ്റുരാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാന്‍ കൂടി ഉദ്ദേശിച്ചിട്ടുള്ള ബഹുമുഖ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്. ഇത്തരത്തില്‍ അതിര്‍ത്തിയില്‍ ശത്രുക്കളുടെ നീക്കം എളുപ്പം മനസിലാക്കാന്‍ സൈന്യത്തിന് സഹായമായ ലൊക്കേഷന്‍ റഡാറുകള്‍ വാങ്ങുവാന്‍ സൈന്യം നീക്കം ആരംഭിച്ചു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സ്വാതി എന്നറിയപ്പെടുന്ന ലൊക്കേഷന്‍ റഡാര്‍ ആറെണ്ണം കൂടി വാങ്ങുവാനാണ് സൈന്യം തീരുമാനിച്ചിട്ടുള്ളത്. പ്രതിരോധ മന്ത്രാലയം ഏറ്റെടുത്ത 400 കോടിയുടെ പദ്ധതികളില്‍ ഇതും ഉള്‍പ്പെടുന്നുണ്ട്.

അറിയാം സ്വാതിയെ

പേരു കേട്ടാല്‍ അച്ചടക്കമുള്ള പഞ്ചപാവമായ പെണ്‍കുട്ടിയെന്ന് തോന്നുമെങ്കിലും ശത്രുക്കള്‍ക്ക് അത്തരം ഒരു അനുഭവമായിരിക്കില്ല സ്വാതി നല്‍കുന്നത്. സുഹൃത്തുക്കളെയും ശത്രുക്കളെയും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ശക്തമായ ആയുധമാണിത്. ബംഗളൂരുവിലെ ഇലക്ട്രോണിക്സ് ആന്‍ഡ് റഡാര്‍ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എല്‍ആര്‍ഡിഇ) വികസിപ്പിച്ച ഈ ലൊക്കേഷഷന്‍ റഡാര്‍ 2017ലാണ് സൈന്യത്തിന് ആദ്യമായി കൈമാറിയത്. അതിര്‍ത്തിയില്‍ ഉള്‍പ്പടെ മഹനീയമായ സേവനമാണ് സ്വാതിയുടേത്. ശത്രുവിന്റെ പീരങ്കികള്‍, മോര്‍ട്ടറുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ സ്വയം കണ്ടെത്തുകയും അവിടേയ്ക്ക് ആക്രമണം നടത്തുന്നതിനായുളള വിവരങ്ങള്‍ കൈമാറുന്നതിനും സ്വാതിക്കാവും. ശത്രുവിന്റെ ഫയര്‍ പോയിന്റിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നത് സൈന്യത്തിന്റെ തിരിച്ചടി എളുപ്പമാക്കുന്നു. ഒരേ സമയം ഒന്നിലധികം പോയിന്റുകളില്‍ നിന്നും വിവരശേഖരണം നടത്താനും സ്വാതിക്കാവുന്നു.

swathi

സൈന്യം ആവശ്യപ്പെട്ടു ഡി ആര്‍ ഡി ഒ നിര്‍മ്മിച്ചു

സ്വാതിയുടെ പിറവിയ്ക്കും ഏറെ പ്രത്യേകതകളുണ്ട്. ജമ്മു കാശ്മീരിലടക്കം അതിര്‍ത്തിയില്‍ പാക് സൈനികരുടെ നിരന്തര പ്രകോപനം സൈന്യത്തിന് തലവേദനയാകാറുണ്ട്. പലപ്പോഴും മോട്ടോര്‍ ഷെല്ലുകളുപയോഗിച്ചാണ് ശത്രു പ്രകോപനം സൃഷ്ടിക്കുക. കൃത്യമായി ശത്രുവിന്റെ ലൊക്കേഷന്‍ മനസിലാക്കി പ്രതിരോധിക്കുവാന്‍ മൊബൈല്‍ റഡാറുകള്‍ ആവശ്യമാണെന്ന് 1980കളില്‍ തന്നെ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇത്തരം റഡാറുകള്‍ കൈവശമുണ്ടായിരുന്ന അമേരിക്കയുള്‍പ്പടെയുള്ള വന്‍ശക്തികളുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ചര്‍ച്ചകള്‍ ഫലം കാണുന്ന ഘട്ടമെത്തിയപ്പോള്‍ ഇന്ത്യയുടെ രണ്ടാം അണുശക്തി പരീക്ഷണം നടക്കുകയും അമേരിക്കയുള്‍പ്പടെയുളള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുകയുണ്ടായി. കാര്‍ഗില്‍ യുദ്ധസമയത്താണ് സ്വാതിയെ പോലെ ഒരു റഡാര്‍ അത്യാവശ്യമാണെന്ന തിരിച്ചറിവ് ശക്തമായത്. ഇതേ തുടര്‍ന്ന് തദ്ദേശീയമായി വികസിപ്പിക്കുവാനുള്ള തീരുമാനം രാജ്യം കൈക്കൊണ്ടത്. ഡി ആര്‍ ഡി ഒ ബെല്ലിന്റെ ഭാഗമായ ഇലക്ട്രോണിക്സ് ആന്‍ഡ് റഡാര്‍ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എല്‍ആര്‍ഡിഇ)യുമായി ചേര്‍ന്ന് സംയുക്തമായാണ് ഗവേഷണങ്ങള്‍ നടത്തിയത്.


സ്വാതിയെ സ്വന്തമാക്കാന്‍ അര്‍മേനിയയും

ഇന്ത്യന്‍ മണ്ണിന് കാവലായി നിലകൊള്ളുന്ന സ്വാതിയെ സ്വന്തമാക്കാന്‍ പല രാഷട്രങ്ങളും താത്പര്യപ്പെടുന്നുണ്ട്. 2020 മാര്‍ച്ചില്‍ അര്‍മേനിയയും നാല് സ്വാതി റഡാറുകള്‍ വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു. 40 ദശലക്ഷം ഡോളര്‍ വിലമതിക്കുന്നതാണ് ഈ ഇടപാട്.