cm

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാര്‍ ആനച്ചാലിലെത്തി തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും ഇന്ന് പെട്ടിമുടിയിലേക്ക് പോകുക.

പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾകൂടി ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഇതോടെ, മരിച്ചവരുടെ എണ്ണം 55 ആയി. 15 പേരെക്കൂടി കണ്ടെത്താനുണ്ട്. ദുരന്തമേഖലയിൽനിന്ന് അഞ്ചുകിലോമീറ്റർ ദൂരത്തുള്ള ഗ്രാവൽ ബാങ്കിന് മറുകരയിൽനിന്നും പുഴയിൽനിന്നുമാണ് ബുധനാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. അഞ്ച് മണ്ണുമാന്തിയന്ത്രങ്ങളും നൂറ്‌ രക്ഷാപ്രവർത്തകരും ചേർന്നാണ് ഗ്രാവൽ ബാങ്ക് ഭാഗത്ത് തിരച്ചിൽ നടത്തുന്നത്.

രക്ഷാപ്രവര്‍ത്തനവും തിരച്ചിലും പൂര്‍ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.