കുറച്ചുമാസങ്ങളായി ലോകരാജ്യങ്ങളുടെ ലക്ഷ്യം ഒന്നാണ്. മനുഷ്യരാശിയെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ കൊവിഡ് എന്ന മഹാമാരിയെ തോൽപ്പിക്കുക!. അതിനുവേണ്ടിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പംതന്നെ കൊവിഡിനെ തുരത്താൻ വാക്സിൻ കണ്ടെത്തുക എന്നതും പല രാജ്യങ്ങളുടെയും ലക്ഷ്യമായിരുന്നു. ഒരു വെല്ലുവിളിയായിതന്നെ പല രാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ അതേറ്റെടുത്തു. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും വാക്സിന്റെ അവസാഘട്ട പരീക്ഷണത്തിലാണ്. ഇനി കുറച്ചുമാസങ്ങൾ കൂടി മതി വാക്സിൻ പുറത്തിറങ്ങാൻ.
പല രാജ്യങ്ങളിലും മനുഷ്യരിലുൾപ്പെടെ പരീക്ഷണങ്ങൾ നടന്നുവരുന്നതിനിടെയാണ് ലോകത്തെയാകെ അത്ഭുതപ്പെടുത്തി റഷ്യ 'സ്പുട്നിക്' എന്ന പേരിൽ കൊവിഡ് വാക്സിൻ പുറത്തിറക്കിയത്. കൊവിഡിനെതിരെ ലോകത്ത് ആദ്യമായി വാക്സിൻ പുറത്തിറക്കുന്ന രാജ്യമെന്ന ക്രെഡിറ്റ് അതോടെ റഷ്യയ്ക്ക് സ്വന്തമായി. പരീക്ഷണം വിജയിച്ചതോടെയാണ് വാക്സിൻ രജിസ്റ്റർ ചെയ്ത് പുറത്തിറക്കിയതെന്ന് റഷ്യ അവകാശപ്പെടുകയും ചെയ്തു. എന്നാൽ, ധൃതിപിടിച്ച് വാക്സിൻ പുറത്തിറക്കി എന്ന ആക്ഷേപം റഷ്യയ്ക്ക് കേൾക്കേണ്ടിയും വന്നു. മോസ്കോയിലെ ഗാമാലെയാ ഇൻസ്റ്റിറ്റ്യൂട്ടിൽ പിറവികൊണ്ട വാക്സിൻ വിജയമാണോ എന്നത് ഇത് രോഗികളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുമ്പോഴേക്കും വ്യക്തമാവും. വാക്സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർദ്ധിച്ചേക്കാമെന്ന് വൈറോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, റഷ്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്.
പരീക്ഷണഘട്ടത്തിലുള്ളവ
റഷ്യ പുറത്തിറക്കിയതുകൂടാതെ പത്തോളം വാക്സിനുകളാണ് ഇപ്പോൾ പരീക്ഷണത്തിലുള്ളത്. അതിൽ പലതും അവസാനഘട്ട പരീക്ഷണത്തിലാണ്. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ ഓക്സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ അനുമതി ലഭിച്ചിട്ടുണ്ട്. 17 സ്ഥലങ്ങളിലായാണ് പരീക്ഷണം നടത്തുക.
ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് എസ്.യു.എം ആശുപത്രിയിൽ തുടങ്ങിയിട്ടുണ്ട്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് പരീക്ഷണം. ഐ.സി.എം.ആറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയും സംയുക്തമായാണ് കോവാക്സിൻ വികസിപ്പിക്കുന്നത്. ചൈനയും വാക്സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. അമേരിക്കയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.
കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ് ബഹ്‌റൈൻ. യു.എ.ഇയിൽ നടത്തിയ വാക്സിൻ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത് ചൈനീസ് കമ്പനിയായ സിനോഫാമാണ്. അതേസമയം, സൗദി അറേബ്യയും വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ചൈനീസ് കമ്പനിയായ കാൻസിനോയുമായി സഹകരിച്ചാണ് വാക്സിൻ വികസിപ്പിക്കുന്നത്. സൗദി അറേബ്യയിൽ 5,000 പേരിൽ ക്ലിനിക്കൽ ട്രയൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പരീക്ഷണം നടത്താനാണ് തീരുമാനം. റിയാദ്, ദമാ, മക്ക എന്നീ പ്രധാന നഗരങ്ങളാണ് പരീക്ഷണത്തിന്റെ പ്രധാന കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത്. റഷ്യയ്ക്കുശേഷം അടുത്തത് ആരാണ് വാക്സിൻ പുറത്തിറക്കുന്നത് എന്ന് ഉറ്രുനോക്കുകയാണ് ലോകം. വളരെ വേഗത്തിലാണ് പരീക്ഷണങ്ങൾ നടന്നുവരുന്നത്. ഒരുപക്ഷേ, അടുത്ത രണ്ടുമാസത്തിനുള്ളിൽ ചില രാജ്യങ്ങളിൽ നിന്നുള്ള വാക്സിനുകൾ പരീക്ഷണം പൂർത്തിയാക്കി പുറത്തിറങ്ങിയേക്കാം.