ന്യൂഡൽഹി: പെെലറ്റുമാരുടെ സുരക്ഷയെക്കുറിച്ചും തൊഴിൽ സാഹചര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നതിനു വേണ്ടി അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷൻ, ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ് അസോസിയേഷൻ എന്നിവർ സംയുക്തമായി കത്തു നൽകി. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പെെലറ്റുമാരുടെ ശമ്പളം വെട്ടിക്കുറച്ചതും വിമാനത്തിലെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, അലയൻസ് എയർ എന്നീ വിമാന കമ്പനികൾ പെെലറ്റുമാരുടെ ശമ്പളം വെട്ടിക്കുറച്ചത് ഇതിന് തെളിവാണെന്നും കത്തിൽ പറയുന്നു. വിമാന കമ്പനികളെ സംരക്ഷിക്കാൻ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയായിരുന്നുവെന്നും യൂണിയനുകൾ ആരോപിച്ചു. പെെലറ്റുമാർ കൊവിഡ് ഭീതി, മോശമായ മൺസൂൺ കാലാവസ്ഥ എന്നീ ദുരവസ്ഥകൾ നേരിട്ടുവരികയാണെന്നും കത്തിൽ പറയുന്നു. ഇതിന് മുമ്പും ശമ്പളം വെട്ടിക്കുറച്ചത് സംബന്ധിച്ച് അടിയന്തര യോഗം ചേരാൻ ആവശ്യപ്പെട്ട് പെെലറ്റുമാരുടെ യൂണിയൻ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.