തിരുവനന്തപുരം: പ്രളയദുരന്തത്തിൽപ്പെട്ടവരുൾപ്പെടെയുള്ള ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയിൽ നിന്ന് സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് കമ്മിഷനായി ആവശ്യപ്പെട്ടത് നാല് കോടി രൂപ. ഇതിൽ 3.78 കോടിയും കൈമാറിയതായി പദ്ധതിയുടെ നിർമ്മാണച്ചുമതലയുള്ള കൊച്ചി ആസ്ഥാനമായ യൂണിടാക്, കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യെ അറിയിച്ചതായി സൂചനയുണ്ട്. ലൈഫ് പദ്ധതിയിൽ നിന്ന് തനിക്ക് ഒരു കോടി രൂപ കമ്മിഷനായി ലഭിച്ചുവെന്നും ഈ പണമാണ് ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയതെന്നും സ്വപ‌്‌ന നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ബാക്കി കമ്മിഷൻ ആർക്ക് വേണ്ടിയാണെന്ന ചോദ്യം ഉയരുകയാണ്.
ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ സർക്കാരിന്റെ രണ്ടേക്കറിൽ 140 ഫ്ളാറ്റ് നിർമ്മിക്കാൻ കരാർ നൽകിയതിലൂടെയാണ് സ്വപ്നയ്ക്ക് ഒരുകോടി കമ്മിഷൻ കിട്ടിയത്. ഇക്കാര്യം യൂണിടാക് നിർമ്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. കേസിലെ മറ്രൊരു പ്രതി സന്ദീപ് നായർ വഴിയായിരുന്നു ലൈഫ് മിഷൻ കരാർ കിട്ടിയത്. കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണ്. ഇതിനു പകരമായാണ് സ്വപ്ന കമ്മിഷൻ ആവശ്യപ്പെട്ടത്. 18.5 കോടിയായിരുന്നു ലൈഫ് മിഷൻ കരാർ. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സർക്കാർ ഭരണാനുമതി നൽകിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യു.എ.ഇ സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി.യുണിടാക്കിന് നിർമ്മാണ ചുമതലയും നൽകി. ഇതുവഴിയാണ് സ്വപ്നക്ക് ഒരു കോടി രൂപ കമ്മിഷൻ കിട്ടിയത്.
എടുക്ക് 74 ലക്ഷം, സ്വപ്‌നയുടെ വിരട്ടൽ
യു.എ.ഇ കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ നോക്കിയിരുന്ന ഒരു സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ വിരട്ടി സ്വപ്ന സുരേഷ് 74 ലക്ഷം (ഒരു ലക്ഷം ഡോളർ) സമാഹാരിച്ചതായി എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചു. ബാങ്കിലെ ഉദ്യോഗസ്ഥൻ തന്നെയാണ് ഈ വിവരം എൻ.ഐ.എയോട് പറഞ്ഞത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഈ സംഭവം നടന്നത്. തന്നെ ഭീഷണിപ്പെടുത്തിയാണ് സ്വപ്‌ന ഡോളർ വാങ്ങിപ്പിച്ചതെന്നും ഇതിന് തത്തുല്യമായ തുക ഇന്ത്യൻ കറൻസിയായി യൂണിടാക് ഉന്നതൻ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വച്ച് കൈമാറിയെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്നാണ് വിവരം.