മലപ്പുറം: മലപ്പുറം ജില്ലാ കളക്‌ടർ കെ.ഗോപാലകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് കളക്‌ടർക്ക് കൊവിഡ് പൊസിറ്റീവായത്. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ ജില്ലാ കളക്ട്രറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർ അദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിലുണ്ടെന്നാണ് വിവരം.
കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം കളക്‌ടർ അടക്കമുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന് ഇന്നലെ കൊവിഡ് പൊസീറ്റീവായിരുന്നു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അബുദൾ കരീമിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. എസ്.പിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കളക്ടർ അടക്കമുള്ളവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുന്നൂറിലേറെ കൊവിഡ് കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടറും പൊലീസ് മേധാവിയും സബ് കളക്ടറും അടക്കമുള്ളവർ കൊവിഡ് പൊസീറ്റീവായി നിരീക്ഷണത്തിലാവുന്നത്.