തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്‌ണനുമായും എസ്.പി യു.അബ്ദുൾ കരീമുമായും സമ്പർക്കത്തിൽ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മുൻകരുതലെന്ന നിലയിലാണ് ഡി.ജി.പി സ്വന്തം നിലയിൽ നിരീക്ഷണത്തിൽ പ്രവേശിച്ചത്. മലപ്പുറം കളക്ടർ കെ.ഗോപാലകൃഷ്ണനാണ് ഇന്ന് ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവായത്.
കരിപ്പൂർ വിമാനദുരത്തിന്റെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഡി.ജി.പി മലപ്പുറത്തെത്തി ഇവരുവരും കണ്ടിയിരുന്നു. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ ജില്ലാ കളക്ട്രേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന് ഇന്നലെ കൊവിഡ് പോസിറ്റീവായിരുന്നു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അബ്‌ദുൾ കരീമിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്.
എസ്.പിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കളക്ടർ അടക്കമുള്ളവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുന്നൂറിലേറെ കൊവിഡ് കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടറും പൊലീസ് മേധാവിയും സബ് കളക്ടറും അടക്കമുള്ളവർ കൊവിഡ് പൊസീറ്റീവായി നിരീക്ഷണത്തിലാവുന്നത്.