uthra-case

കൊല്ലം: ഉത്ര കൊലപാതകത്തിൽ ഭർത്താവ് സൂരജിന് എതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു. സൂരജ് മാത്രമാണ് കേസിലെ പ്രതി. പണം തട്ടാൻ ക്രൂരമായ കൊല നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെയുള്ളത്.

അന്വേഷണത്തിന് പൊലീസിനെ സഹായിച്ച വിദഗ്‌ധ സമിതി അംഗങ്ങളെ എല്ലാം ഉൾപ്പെടുത്തിയാണ് സാക്ഷിപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടുത്തകാരൻ സുരേഷിനെ മാപ്പുസാക്ഷി ആക്കിയിരുന്നു. ഉത്രയുടെ അച്ഛന്റെയും സഹോദരന്റെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം . 83 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കൊട്ടാരക്കര റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ജില്ലാക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണ സംഘത്തിന് വിദഗ്ധ ഉപദേശം നൽകുന്നതിന് വേണ്ടി വനം, ആരോഗ്യം എന്നി വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പുനലൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഡി.ജി.പിയുടെ അന്തിമ അനുമതി വൈകിയതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ അസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വനം വന്യജീവി നിയമം അനുസരിച്ച് വനംവകുപ്പ് ഇന്നലെ ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.