independence-day

തിരുവനന്തപുരം: സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിലാണ് സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തിയത്.

വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാരും കളക്ടർമാരും പതാക ഉയർത്തി.കൊല്ലത്ത് വനം മന്ത്രി കെ രാജു പതാക ഉയർത്തി. മന്ത്രിമാർ നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരും, മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും, കോഴിക്കോട് അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റും പതാക ഉയർത്തി.

മലപ്പുറം ജില്ലാ കളക്ടർ എൻ. ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ നിരീക്ഷണത്തിൽ പോയത്. കരിപ്പൂർ വിമാനത്താവള സന്ദർശന വേളയിൽ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടറും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീൻ, ഇ. ചന്ദ്രശേഖരൻ, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, വി.എസ്. സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് നിരീക്ഷണത്തിലായത്.