moon-house

ബംഗളൂരു: ചന്ദ്രനിൽ വീട് വച്ച് താമസിക്കുന്ന കാലം അതിവിദൂരമല്ല. അതിനുള്ള തയ്യാറെടുപ്പുകൾ രാജ്യത്ത് ആരംഭിച്ച് കഴിഞ്ഞു. ചന്ദ്രനിൽ ചെലവ് കുറഞ്ഞ വാസകേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള തിരക്കിട്ട കൂടിയാലോചനകളും ഗവേഷണങ്ങളുമാണ് ശാസ്ത്ര ലോകത്ത് നടക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെ‌ക്നോളജി, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കട്ടകൾ പോലെയുള്ള ഭാരം താങ്ങാൻ സാധിക്കുന്ന പദാർഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ശ്രമമെന്നാണ് റിപ്പോർട്ട്.

മനുഷ്യന്റെ മൂത്രത്തിൽ പ്രധാനമായി കാണുന്ന യൂറിയയും ചന്ദ്രനിലെ മണ്ണും ഉപയോഗിച്ച് ചന്ദ്രനിലെ ആവശ്യത്തിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്താമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്. ഇതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കാനായി സിമന്റിന് പകരം അമരപ്പയറിൽ നിന്ന് വേർതിരിക്കുന്ന പശയാണ് ഉപയോഗിക്കുക. ഭാവിയിൽ ഇത്തരം നിർമിതികൾ ഭൂമിയിലും ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

രണ്ട് വ്യത്യസ്‌ത മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കൽ എൻജിനീയറിംഗും ഒരുമിക്കുകയാണ് ഇവിടെയെന്നാണ് ഗവേഷകർ പറയുന്നത്. ചില പ്രത്യേകതരം ബാക്‌ടീരിയകൾ, ചന്ദ്രനിലെ മണ്ണ്, അമരപ്പയർ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകൾ നിർമിക്കാനാകുമോയെന്നാണ് ഗവേഷകർ പരിശോധിക്കുന്നത്. ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഏകദേശം 7.5 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.

സാധാരണ ഇത്തരം നിർമ്മാണങ്ങൾക്ക് ഉപയോഗിക്കുന്നത് സ്‌പോറോസാക്കറിന പാസ്റ്റെയുറിൽ എന്ന ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയ്ക്ക് കാൽസ്യം കാർബണേറ്റ് ക്രിസ്റ്റലുകൾ സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. യൂറിയ, കാൽസ്യം എന്നിവ ഉപയോഗിച്ചാണ് ബാക്ടീരിയ കാൽസ്യം കാർബണേറ്റ് തരികൾ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം ഉപയോഗിച്ചാകും നിർമ്മാണം നടത്താൻ ശ്രമിക്കുക. ഇതിനായി ചന്ദ്രനിലെ മണ്ണിൽ ഈ ബാക്ടീരിയകളെ സംയോജിപ്പിക്കാനാണ് ശ്രമം. യൂറിയ, കാൽസ്യം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത ശേഷം ഇതിന്റെ കൂടെ ബലം കൂട്ടുന്നതിനായി അമരപ്പയർ ഉപയോഗിച്ച് നിർമ്മിക്കുന്ന പശയും ചേർക്കും.

സ്‌പോറോസാക്കറിന പാസ്റ്റെയുറിൽ എന്ന ബാക്ടീരിയയ്ക്ക് ചെലവ് വളരെ കൂടുതലാണ്. ഇതിന് പകരമായി ബാസിലസ് വെലെസെൻസിസ് എന്ന ബാക്ടീരിയയെ ഉപയോഗിക്കാനുള്ള ചർച്ചകളും ഗവേഷകർ നടത്തുന്നുണ്ട്. ഇവ ഇന്ത്യയിലെ മണ്ണിൽ കാണപ്പെടുന്നതും ചെലവ് കുറഞ്ഞ രീതിയിൽ വേർതിരിച്ചെടുത്ത് വളർത്താൻ സാധിക്കുന്നവയുമാണ്. എന്തായാലും കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നാണ് ശാസ്ത്ര ലോകം പറയുന്നത്.