sivasankar

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വപ്‌നയുടെ രണ്ട് ബാങ്ക് ലോക്കറുകളെപ്പറ്റിയാണ് എൻഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ശിവശങ്കർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയിരുന്നു. രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് കണ്ടെടുത്തത്.

ശിവശങ്കറിന്റെ ബിനാമി ഇടപാടാണോ ഇതെന്ന് എൻഫോഴ്സ്‌മെന്റ് അന്വേഷിക്കും. ലൈഫ് മിഷൻ വഴി കിട്ടിയ കമ്മിഷനാണ് ഒരു കോടിയെന്ന് സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. സ്വപ്‌നയുടെ മൊഴിയിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങൾ അനുസരിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്‌ടറേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

ശിവശങ്കറിന്‌ സ്വ‌പ്‌നയുടെ വ്യക്തിത്വത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നും അടുത്ത ബന്ധമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നതെന്നും എൻഫോഴ്‌സ്മെന്റ് ഡയറ‌ക്‌ടറേറ്ര് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകിയിരുന്നു. പ്രളയ സഹായം സ്വരൂപിക്കാൻ ശിവശങ്കർ യു.എ.ഇയിൽ പോയ സമയത്ത് സ്വപ്‌നയും ഒപ്പം ഉണ്ടായിരുന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ.