chenithala

തിരുവനന്തപുരം: ഒരു കാലത്തും ഉണ്ടാകാത്ത വിധത്തിൽ പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും പൊടി പൊടിക്കുമ്പോൾ അതിനെതിരെയുളള ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പറയുന്ന പി.എസ്.സി ചെയർമാൻ സർക്കാരിന്റെ ദുർവൃത്തികളെ വെളളപൂശുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


'സർക്കാർ ജോലിയിൽ കരാർ നിയമനങ്ങൾ നടക്കുന്നില്ലെന്ന ചെയർമാന്റെ വാദം അത്ഭുതകരമാണ്. കൺസൾട്ടൻസികൾ വഴി കരാർ നിയമനം നടത്തുന്ന കാര്യം സർക്കാർ തന്നെ സമ്മതിക്കുമ്പോൾ പി.എസ്.സി ചെയർമാൻ അത് നിഷേധിക്കുന്നത് രാജാവിനെക്കാൾ വിലിയ രാജഭക്തി കാരണമാണ്.ഉറക്കമിളച്ചിരുന്ന് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുന്ന മിടുക്കരെ ഇളിഭ്യരാക്കിക്കൊണ്ടാണ് യാതൊരു യോഗ്യതയുമില്ലാതെ സ്വപ്‌നയെപ്പോലുളളവർ വൻ ശമ്പളത്തിൽ സർക്കാർ ജോലികളിൽ കയറിപ്പറ്റുന്നത്- അദ്ദേഹം ആരോപിച്ചു.


'കോവിഡിന്റെ മറവിൽ സംസ്ഥാനത്ത് പി.എസ്.സി വഴിയുളള നിയമനങ്ങൾ മാസങ്ങളായി നിറുത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിലുണ്ടായ ആയിരക്കണക്കിന് റിട്ടയർമെന്റ് ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പകരം എല്ലായിടത്തും സ്വന്തം പാർട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും പിൻവാതിലിലൂടെ നിയമിക്കുകയാണ്. പകൽ പോലെ തെളിഞ്ഞു കഴിഞ്ഞ ആ സത്യം നിലനിൽക്കെയാണ് കരാർ നിയമനങ്ങൾ നടക്കുന്നില്ലെന്ന് പി.എസ്.സി ചെയർമാൻ പറയുന്നത്. കരാർ നിയമനങ്ങൾ നിറുത്തി വച്ച് പി.എസ്.സി വഴി നിയമനം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ് ചെയർമാൻ യഥാർത്ഥത്തിൽ ചെയ്യേണ്ടത്. അതിന് വേണ്ടി റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടണം'- അദ്ദേഹം ആവശ്യപ്പെട്ടു.