ഒരു വർഷത്തോളമായി ക്രിക്കറ്റ് ആരാധകർ ചോദിച്ചിരുന്ന ചോദ്യത്തിന് ഉത്തരമായിരുന്നു സ്വാതന്ത്ര്യദിനത്തിന്റെയന്ന് രാത്രി 7.29ന് മഹേന്ദ്ര സിംഗ് ധോണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ആ പോസ്റ്റ്...' നന്ദി, ഇക്കാലമത്രയും എനിക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി.ഇൗ സമയം മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക.' തൊട്ടുപിന്നാലെ സുരേഷ് റെയ്നയും ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടു,''നിന്നോടൊപ്പം കളിക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായിരുന്നു ധോണീ... നിറഞ്ഞ അഭിമാനത്തോടെ ഞാനും നിന്റെ യാത്രയിൽ ഒത്തുചേരുന്നു.നന്ദി ഇന്ത്യ,ജയ് ഹിന്ദ്"
ഒരു വർഷത്തിലേറെയായി ധോണി ഇന്ത്യൻ ടീമിനുവേണ്ടി കളിച്ചിട്ട്. വ്യക്തമായിപ്പറഞ്ഞാൽ 2019 ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ തോറ്റശേഷം ധോണി ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയിട്ടേയില്ല.ലോകകപ്പിന് ശേഷം സൈന്യത്തോടൊപ്പം കാശ്മീരിൽ പരിശീലനം നടത്താനായി ടീമിൽ നിന്ന് ലീവ് ചോദിച്ച ധോണി പിന്നീട് ഒാരോ പരമ്പരയിലും തന്നെ പരിഗണിക്കേണ്ട എന്ന് സെലക്ടർമാരെ അറിയിച്ചുകൊണ്ടിരുന്നു. അപ്പോഴും ഇൗ ഒക്ടോബർ- നവംബർ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ട്വന്റി-20 ലോകകപ്പിൽ ധോണി കളിക്കുമെന്ന് പ്രതീക്ഷിച്ചവർ ഏറെയായിരുന്നു. മാർച്ചിൽ തുടങ്ങേണ്ടിയിരുന്ന ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച് ധോണി ഇന്ത്യൻ ടീമിലെത്തുമെന്നുതന്നെയായിരുന്നു ഇന്ത്യൻ കോച്ച് രവി ശാസ്ത്രി അടക്കമുള്ളവരുടെ കണക്കുകൂട്ടൽ. മാർച്ച് ആദ്യ വാരം ധോണി ചെന്നൈ ടീമിനൊപ്പം പരിശീലനം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടുള്ള കൊവിഡിന്റെ വരവ് ധോണിക്കും തിരിച്ചടിയായി. പരിശീലനം പാതിവഴിക്ക് മതിയാക്കി മടങ്ങിയ ധോണി റാഞ്ചിയിലെ ഫാംഹൗസിൽ കുടുംബത്തോടൊപ്പമായിരുന്നു.
ഐ.പി.എൽ അടുത്തമാസം യു.എ.ഇയിൽ നടത്താൻ നിശ്ചയിച്ചതിന് പിന്നാലെ ധോണി റാഞ്ചിയിൽ പരിശീലനം തുടങ്ങിയിരുന്നു. പിന്നാലെയാണ് ചെന്നൈയിലെ സൂപ്പർ കിംഗ്സിന്റെ ക്യാമ്പിലേക്ക് എത്തിയത്.ക്യാമ്പിലെത്തി വൈകാതെ വിരമിക്കൽ പ്രഖ്യാപനവും പുറത്തുവന്നു.
ഇന്ത്യയുടെ മഹാനായകൻ
ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകൻ എന്ന വിശേഷണം ചാർത്തിയാണ് ധോണി രാജ്യത്തിന്റെ കുപ്പായത്തോട് വിടപറയുന്നത്.
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എല്ലാ ടൂർണമെന്റുകളിലും ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന ഏക നായകനാണ് ധോണി.
2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കിയ ധോണി നാലുവർഷത്തിന് ശേഷം ഐ.സി.സി ലോകകപ്പും ഏറ്റുവാങ്ങി.2013ലായിരുന്നു ഐ.സി.സി ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടം.
ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ ആദ്യമായി ഒന്നാംസ്ഥാനത്തെത്തിച്ച
നായകനും ധോണിയാണ്.
ചരിത്രത്തിൽ ആദ്യമായി ആസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീമിനെ നയിച്ചത് ധോണിയാണ്.
ഏകദിനത്തിലും ട്വന്റി 20 യിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ചതും ധോണിയാണ്.
ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ ടീമിനെ നയിച്ച വിക്കറ്റ് കീപ്പറും ധോണി തന്നെ
ടെസ്റ്റ് കരിയർ
90 മത്സരങ്ങൾ
144 ഇന്നിംഗ്സ്
4876 റൺസ്
222 ഉയർന്ന സ്കോർ
38.1 ശരാശരി
6 സെഞ്ച്വറികൾ
33 അർദ്ധ സെഞ്ച്വറികൾ
ഏകദിന കരിയർ
350 മത്സരങ്ങൾ
297 ഇന്നിംഗ്സുകൾ
10773 റൺസ്
183 ഉയർന്ന സ്കോർ
50.6 ശരാശരി
10 സെഞ്ച്വറികൾ
73 അർദ്ധ സെഞ്ച്വറികൾ
ട്വന്റി 20 കരിയർ
98 മത്സരങ്ങൾ
85 ഇന്നിംഗ്സുകൾ
1617 റൺസ്
56 ഉയർന്ന സ്കോർ
37.6 ശരാശരി
2 അർദ്ധ സെഞ്ച്വറി
ഫസ്റ്റ് ക്ളാസ് കരിയർ
131 മത്സരങ്ങൾ
210 ഇന്നിംഗ്സ്
7054 റൺസ്
224 ഉയർന്ന സ്കോർ
9 സെഞ്ച്വറി
47 അർദ്ധ സെഞ്ച്വറി
വിക്കറ്റ് കീപ്പിംഗ്
കരിയർ
ടെസ്റ്റ്
256 ക്യാച്ചുകൾ
3 റൺ ഒൗട്ടുകൾ
38 സ്റ്റംപിംഗ്
ഏകദിനം
321 ക്യാച്ചുകൾ
22 റൺ ഒൗട്ടുകൾ
123 സ്റ്റംപിംഗ്
ട്വന്റി 20
57 ക്യാച്ചുകൾ
8 റൺഒൗട്ട്
34 സ്റ്റംപിംഗ്
ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച (72) ക്യാപ്ടനും ജയം നേടിത്തന്ന
(41) ക്യാപ്ടനും ഏറ്റവും കൂടുതൽ പുറത്താക്കലുകളിൽ (87) പങ്കാളിയായ വിക്കറ്റ് കീപ്പറും ഡക്കാകാതെ ഏറ്റവും കൂടുതൽ (84) തുടർ ഇന്നിംഗ്സുകൾ കളിച്ച ബാറ്റ്സ്മാനും ധോണിയാണ്.
അവാർഡുകൾ
ഐ.സിസി പ്ളേയർ ഒഫ്
ദ ഇയർ
2008, 2009
പത്മശ്രീ
2009
രാജീവ് ഗാന്ധി ഖേൽരത്ന
2007/08
പത്മഭൂഷൺ
2018
ഇന്ത്യൻ ക്രിക്കറ്റിന് നീ നൽകിയ സംഭാവന കണക്കുകളിൽ ഒതുങ്ങുന്നില്ല ധോണീ...നമ്മളൊരുമിച്ച് 2011 ലോകകപ്പ് നേടിയതാണെന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തം.നിനക്കും കുടുംബത്തിനും രണ്ടാം ഇന്നിംഗ്സിൽ എല്ലാ ആശംസകളും
- സച്ചിൻ ടെൻഡുൽക്കർ
എല്ലാ ക്രിക്കറ്റ് കളിക്കാരും ഒരു ദിവസം കളിക്കളത്തോട് വിടപറഞ്ഞേ മതിയാകൂ. എന്നാൽ ധോണിയെപ്പോലൊരാൾ വിരമിക്കുമ്പോൾ അത് മനസിനെ ഏറെ വേദനിപ്പിക്കുന്നു.ഇൗ രാജ്യത്തിനായി താങ്കൾ നേടിയതെല്ലാം എല്ലാവരുടെയും ഹൃദയത്തിലുണ്ടാകും. പക്ഷേ താങ്കളിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും പരസ്പര ബഹുമാനവും എക്കാലവും എന്റേതുമാത്രമായിരിക്കും. ലോകം നിങ്ങളുടെ നേട്ടങ്ങളെല്ലാം കാണുന്നുണ്ടാകും. ഞാൻ നിങ്ങളെന്ന മനുഷ്യനെയാണ് കണ്ടത്. എല്ലാറ്റിനും നന്ദി നായകാ... താങ്കൾക്ക് മുന്നിൽ ഞാൻ ശിരസ് നമിക്കുന്നു.
- വിരാട് കൊഹ്‌ലി
താങ്കളുടെ നേട്ടങ്ങളിൽ തലയുയർത്തി നിൽക്കാം.ഒരു കളിക്കാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും താങ്കൾ പുലർത്തിയ ഒൗന്നത്യത്തിൽ ഞാൻ അഭിമാനിക്കുന്നു.ഗുഡ് ബൈ പറയുമ്പോൾ താങ്കളുടെ കണ്ണീര് അടക്കിപ്പിടിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
- സാക്ഷി ധോണി
ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ച അസാമാന്യ പ്രതിഭയാണ് ധോണി.അദ്ദേഹത്തെ എക്കാലവും ക്രിക്കറ്റ് ലോകം മിസ് ചെയ്യും.
- ഇന്റർ നഷണൽ ക്രിക്കറ്റ് കൗൺസിൽ
രാജ്യത്തിന് മൂന്ന് പ്രധാന ഐ.സി.സി കിരീടങ്ങളും നേടിക്കൊടുത്ത ക്യാപ്ടനെന്ന ധോണിയുടെ റെക്കാഡ് ആരും തകർക്കാൻ പോകുന്നില്ല.
- ഗൗതം ഗംഭീർ
ഇൗ മനുഷ്യൻ ആർക്കും പിന്നിലല്ല.വരാനിരിക്കുന്ന തലമുറകൾക്കായി ക്രിക്കറ്റിന്റെ ഗതിതന്നെ മാറ്റിയെഴുതിയ ആളാണ് ധോണി.വിക്കറ്റിന് പിന്നിലെ അതിവേഗ സ്റ്റംപിംഗുകളും റൺഒൗട്ടുകളുമാണ് എനിക്കേറെയിഷ്ടം. ഒരു വിക്കറ്റ് കീപ്പറെന്ന നിലയിൽ പോക്കറ്റടിക്കാരനേക്കാൾ കൈവേഗമുണ്ടായിരുന്നു ധോണിക്ക്.
- രവി ശാസ്ത്രി
സ്വന്തം ശൈലികൊണ്ട് വ്യത്യസ്തനായി പുതുവഴി വെട്ടിത്തുറന്നവനാണ് താങ്കൾ. വിരമിക്കലിന് ശേഷമുള്ള ജീവിതത്തിന് എല്ലാ ആശംസകളും.
- ആദം ഗിൽക്രിസ്റ്റ്