വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് മുന്നിൽ നിൽക്കുന്ന അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു.
ദക്ഷിണ കൊറിയയിൽ പ്രദേശിക വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം 279 കേസുകൾ റിപ്പോർട്ട് ചെയ്തു. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഫ്രാൻസിൽ വീണ്ടും കൊവിഡ് ശക്തമാവുകയാണ്. ഇന്നലെ മാത്രം 3000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ, ജോലിസ്ഥലത്തും മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ് ഭരണകൂടം.
അതേസമയം, രാജ്യത്തെ അണുബാധ നിരക്ക് കുറയുന്നതിനാൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റഫാമോസ അറിയിച്ചു. കൊവിഡ് വ്യാപനത്തിൽ ലോകത്ത് അഞ്ചാമതാണ് ദക്ഷിണാഫ്രിക്ക.
ന്യൂസിലൻഡിൽ കൊവിഡ് വ്യാപനം വീണ്ടും ആരംഭിച്ചതോടെ പൊതു തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ഉപ പ്രധാനമന്ത്രി വിൻസ്റ്റൻ പീറ്റേഴ്സ് അറിയിച്ചു. ഇന്നലെ 13 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ, പുതിയ രോഗികളുടെ ആകെ എണ്ണം 69 ആയി.
ഫിലിപ്പീൻസിൽ ഇന്നലെ 3,420 കേസുകൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സെക്രട്ടറി ഡ്യുടേർട്ടിനും കൊവിഡ് ബാധിച്ചു. അതേസമയം, ആസ്ട്രേലിയയിൽ കൊവിഡ് വ്യാപനത്തിന് ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
റഷ്യൻ വാക്സിൻ ഉത്പാദനം ആരംഭിച്ചു
മോസ്കോ: റഷ്യയുടെ കൊവിഡ് വാക്സിൻ ഉദ്പാദനം ആരംഭിച്ചു. ഗമാലയ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡെമിയോളജി വികസിപ്പിച്ച സ്പുട്നിക്-അഞ്ച് വാക്സിന്റെ ഉത്പാദനം ആരംഭിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം ചില വിദഗ്ദ്ധർ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം വാക്സിൻ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായിരിക്കില്ലെന്നാണ് മൂവായിരത്തിലധികം മെഡിക്കൽ പ്രൊഫഷണലുകൾ പങ്കെടുത്ത ഒരു സർവേയിൽ കാണിച്ചിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും റഷ്യൻ ഡോക്ടർമാരായിരുന്നു.
അതേസമയം, വാക്സിൻ ഇതുവരെ അന്തിമ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
കൊവിഡ് മീറ്റർ
ആകെ രോഗികൾ - 21,641,285
മരണം - 769,481
രോഗവിമുക്തർ - 14,350,381
രാജ്യം - രോഗികൾ - മരണം
അമേരിക്ക - 5,531,282 - 172,630
ബ്രസീൽ - 3,317,832 - 107,297
ഇന്ത്യ - 2,594,112 - 50,122
റഷ്യ - 922,853 - 15,685