ബംഗളൂരു: സാമൂഹിക മാദ്ധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നടന്ന കലാപത്തിനിടെ പുലികേശിനഗർ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ വീട് കൊള്ളയടിച്ചതായി പൊലീസിന്റെ റിപ്പോർട്ട്. മൂന്ന് കോടിയോളം വില മതിക്കുന്ന സ്വർണവും വെളളിയുമാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. അക്രമികൾ വീട് തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
3000ത്തോളം ആളുകൾ ചേർന്ന് വീടും വാഹനങ്ങൾ ഉൾപ്പെടെയുള്ള വസ്തുവകകളും തീയിട്ട് നശിപ്പിച്ചതായി മൂർത്തി പരാതിയിൽ പറയുന്നു.
മൂർത്തിയുടെ ബന്ധുവായ നവീൻ സാമൂഹികമാദ്ധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിനെത്തുടർന്നാണ് 11 ന് രാത്രി ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനുകൾക്ക് നേരെയും കാവൽബൈരസന്ദ്രയിലെ മൂർത്തിയുടെ വീടിനു നേരെയും ആക്രമണമുണ്ടായത്. തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ നേതാവ് മുസമിൽ പാഷയടക്കം 145 പേരെ അറസ്റ്റ് ചെയ്തു.