ന്യൂഡല്‍ഹി: രാജ്യത്ത് ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. സ്വന്തം പാര്‍ട്ടിക്കാരിൽ പോലും സ്വാധീനമുണ്ടാക്കാൻ കഴിയാത്ത പരാജിതർ, ലോകം മുഴുവന്‍ നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആര്‍.എസ്എ.സും ആണെന്ന് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു എന്ന് രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു
.
കേംബ്രിഡ്‌ജ് അനലിറ്റിക്കയും ഫേസ്‌ബുക്കുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ഡാറ്റ ആയുധമാക്കുന്നതിന് കൈയ്യോടെ പിടിക്കപ്പെട്ട നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ ചോദ്യം ചെയ്യുന്നുവോയെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്തയും വിദ്വേഷവും പ്രചരിപ്പിക്കുകയണെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.