k-surendran

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സി.പി.എം ലഘുലേഖയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടിയുടെ ലഘുലേഖ ആര് വായിക്കാനാണെന്നും വായിച്ചാൽ തന്നെ ആരും അത് വിശ്വസിക്കില്ലെന്നുമാണ് കെ.സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അതോടൊപ്പം ഇടതുപക്ഷ മാദ്ധ്യമങ്ങളേയും മറ്റും സി.പി.എം ഇനി രക്ഷപെടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ബി.ജെ.പി അദ്ധ്യക്ഷൻ തന്റെ കുറിപ്പിലൂടെ പറയുന്നത്. സർക്കാരിന്റെ ജനപിന്തുണയിൽ വിരളിപൂണ്ടവരാണ് സ്വർണ്ണക്കടത്ത് കേസും മറ്റുമായി സർക്കാരിനെതിരെ അജണ്ട സൃഷ്ടിക്കുന്നത് എന്നാണ് സി.പി.എം ലഘുലേഖ വിമർശനം ഉന്നയിക്കുന്നത്. ഇതോടൊപ്പം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നു എന്നും ആരോപണമുണ്ട്.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'സി.പി.എമ്മിന്റെ ലഘുലേഖ പ്രചാരണം സംബന്ധിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതു കാണുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്. ഈ ലഘുലേഖ ആരു വായിക്കാനാണ്? ഇനി വായിച്ചാലും ആരു വിശ്വസിക്കാനാണ്? ജനങ്ങൾ നല്ല വിവരവും വിവേകവുമുള്ളവരാണ്. കേരളത്തിലെ ഒട്ടേറെ വീടുകളിലും ഒട്ടുമിക്ക കടകളിലും സ്ഥാപനങ്ങളിലും ദേശാഭിമാനി പത്രം നിർബന്ധപൂർവ്വം ഇടുന്നുണ്ട്. അതിൽ ഒരു പത്തു ശതമാനം ആളുകൾ പോലും പത്രം കൈ കൊണ്ടു തൊടുക പോലും ചെയ്യുന്നില്ല.

പിന്നല്ലേ വായിക്കുന്നത്. വീടുകളിൽ ഇടുന്നത് പല മുതലാളിമാരും സ്പോൺസർ ചെയ്യുന്ന കോപ്പികളാണ്. കടകളിലും സ്ഥാപനങ്ങളിലും ഉടമകളെ ഭീഷണിപ്പെടുത്തി വരിക്കാരാക്കുന്നതാണ്. സകലമാന സർക്കാർ പരസ്യങ്ങളും നാട്ടിലുള്ള മുഴുവൻ മുതലാളിമാരുടെ പരസ്യവും കിട്ടിയിട്ടും കൈരളി ചാനലിന്റെ ടി.ആർ.പി. റേറ്റിംഗ് പത്താം സ്ഥാനത്താണ്. അതും പതിനൊന്നാമത്തെ വേറൊരെണ്ണം ഇല്ലാത്തതുകൊണ്ട്. തലകുത്തി മറിഞ്ഞാലും സി. പി. എം ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.

ബംഗാളിലെയും ത്രിപുരയിലേയും ഗതിയാണ് വരാൻ പോകുന്നതെന്ന് പിണറായി വിജയന് നന്നായറിയാം. അതുകൊണ്ടാണ് നേരം വെളുക്കുവോളം കക്കുന്നത്. മൽസരിച്ച് കക്കുകയാണ് നേതാക്കളെല്ലാം. പഴഞ്ചൊല്ലിൽ പതിരില്ലെന്നൊക്കെ പറയാം പക്ഷെ പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടുമെന്നത് സ്വർണ്ണക്കള്ളക്കടത്തുകേസ്സിലൂടെ തെളിഞ്ഞിരിക്കുകയാണ്. നന്ദിഗ്രാമും അഴിമതിയും ബംഗാളിനേയും തൊഴിലില്ലായ്മയും പട്ടിണിയും ത്രിപുരയേയും സ്വാധീനിച്ചെങ്കിൽ ഇതെല്ലാം ഒരുമിച്ചു വന്നതാണ് കേരളത്തിലെ സി.പി.എമ്മിന്റെ സമ്പൂർണ്ണ തകർച്ചയ്ക്കു കാരണമാവാൻ പോകുന്നത്.'