കൊച്ചി: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മൂന്നുതവണ വിദേശയാത്ര നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2017 ഏപ്രിലിൽ ഇരുവരും ഒരുമിച്ച് യു എ ഇയിലേക്ക് യാത്ര ചെയ്തു. 2018 ഏപ്രിലിൽ സ്വപ്ന ഒമാനിലേക്ക് പോയി. അവിടെ വച്ച് ശിവശങ്കറെ കണ്ടു. ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശന വേളയിൽ ഇരുവരും ഒരുമിച്ച് യു എ ഇ യിലേക്ക് പോയി. സ്വർണം സൂക്ഷിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് സ്വപ്ന സമ്മതിച്ചെന്നും എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.
എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശനിയാഴ്ച അഞ്ചര മണിക്കൂറാണ് ചോദ്യം ചെയ്ത് . കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷിന്റെ ഹവാല ഇടപാടുകൾ, വിദേശനാണയ വിനിമയചട്ട ലംഘനം എന്നിവയെക്കുറിച്ച് അറിവുണ്ടോ എന്നറിയാനായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്നയെ പരിചയമുണ്ടെങ്കിലും അവരുടെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് നേരത്തെ വിവിധ അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയിൽ ശിവശങ്കർ ഉറച്ചു നിന്നു.തിരുവനന്തപുരത്തെ ബാങ്കിൽ സ്വപ്നയ്ക്ക് ജോയിന്റ് അക്കൗണ്ട് തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഏർപ്പാടാക്കി നൽകുക മാത്രമാണ് ചെയ്തത്. അക്കൗണ്ട് വിവരങ്ങൾ അറിയില്ലെന്നും ശിവശങ്കർ പറഞ്ഞു.പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് പൂർത്തിയായതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. പ്രതികളുടെ മൊഴികളുമായി വിശകലനം ചെയ്തശേഷം പൊരുത്തക്കേടുണ്ടെങ്കിൽ ശിവശങ്കറിനെ വീണ്ടും വിളിച്ചു വരുത്തും, ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോൾ പ്രതികളായ സ്വപ്ന, സന്ദീപ് നായർ, സരിത്ത് എന്നിവരും എൻഫോഴ്സുമെന്റിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു.