കാസർകോട്: അൻമേരി വധക്കേസിൽ പ്രതിയായ സഹോദരൻ ബളാൽ അരിങ്കല്ലിലെ ഓലിക്കൽ വീട്ടിൽ ആൽബിനെതിരെ(22) പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മൊബൈൽ ഫോൺ പരിശോധിച്ച അന്വേഷണസംഘം ഞെട്ടി. ഫോണിന്റെ പ്രൊഫൈൽ ചിത്രമായി നൽകിയിരിക്കുന്നത് ചെകുത്താന്റെ പടം. കൂട്ടത്തിൽ സ്‌പൈഡർമാനുമുണ്ട്. സാധാരണ മനോനിലയുള്ള ആരും ചെകുത്താന്റെ ചിത്രം പ്രൊഫൈൽ ആക്കാറില്ല. ഇതു മാത്രമല്ല മൊബൈലിലെ വാൾപേപ്പർ ദൃശ്യമാകട്ടെ 2018 ൽ പുറത്തിറങ്ങിയ 'വിഷം' എന്ന ഹിന്ദി സിനിമയുടേതും.
വില്ലന്മാരെയും ആന്റി ഹീറോമാരെയും ഇഷ്ടപ്പെട്ടിരുന്ന പ്രതിയുടെ ടീഷർട്ടുകളിൽ പോലും വിഷം തുപ്പുന്ന ചിത്രങ്ങൾ ആണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഫോണിൽ ഈ ദൃശ്യങ്ങൾ കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥരായ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ. പ്രേംസദനും എസ്. ഐ ശ്രീദാസ് പുത്തൂരും സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈലിലെ സെർച്ച് ഹിസ്റ്ററി പരിശോധിച്ചതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.
വിഷം ചേർക്കുന്ന വിധവും, വിഷത്തിന്റെ മാരക ശേഷിയും, ചേർത്തു നൽകേണ്ട ഡോസിനെ കുറിച്ചും, എലിവിഷം നൽകിയാലുള്ള മരണത്തിന്റെ വേഗതയുമെല്ലാം ആൽബിൻ തന്റെ മൊബൈലിലൂടെ ഇന്റർനെറ്റിൽ നിന്ന് പരതി എടുത്തിരിക്കുന്നു. ഈ വിവരങ്ങൾ സെർച്ച് ചെയ്തു ശേഖരിക്കാൻ ദിവസങ്ങൾ നീണ്ട ക്രിമിനൽ ഗവേഷണം തന്നെ പ്രതി നടത്തിയതായി കണ്ടെത്തി.
എല്ലാം ഉറപ്പിച്ച് എത്തി
ലോക്ക് ഡൗണിൽ നാട്ടിലേക്ക് ആൽബിൻ എത്തിയത് കുടുംബത്തെ കൂട്ടക്കൊല നടത്തി ആഡംബര ജീവിതം നയിക്കാൻ തീരുമാനിച്ചുറപ്പിച്ചു തന്നെയായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ശാസ്ത്രീയമായ തെളിവുകൾ നിരത്തിവച്ച് ഒരു ദിവസം മുഴുവൻ നടത്തിയ ചോദ്യം ചെയ്യലിലാണ് ആൽബിൻ കുറ്റം സമ്മതിച്ചത്. തങ്ങളുടെ സർവീസിനിടയിൽ ഈ പ്രായത്തിലുള്ള ഇത്രയും ക്രൂരനായ കുറ്റവാളിയെ കണ്ടിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇരുപത്തിരണ്ടുകാരനായ ഒരാൾക്ക് ഇത്രയും മൃഗീയമായ മനസ് ഉണ്ടാകുമോ എന്നതാണ് പോലീസിനെയും നടുക്കുന്നത്. ഭക്ഷ്യവിഷബാധയായി തള്ളുമായിരുന്ന ഒരു സംഭവം കേരളം ഞെട്ടിയ കൊലപാതകമായി തെളിയിക്കപ്പെട്ടത് വെള്ളരിക്കുണ്ട്, ചെറുപുഴ പൊലീസിന്റെ അന്വേഷണമികവ് തന്നെയാണ്.
ജോലിയിൽ നിന്ന് ഒഴിവാക്കി
പിടിയിലായ ആൽബിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വീട്ടിൽ അടങ്ങി ഇരിക്കുമ്പോഴും കൊടും ക്രിമിനലിനെ നാട്ടുകാരിൽ ചിലരെങ്കിലും തിരിച്ചറിഞ്ഞിരുന്നു. നേരത്തെ തന്നെ ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുകയും മോഷണമൊക്കെ നടത്തുകയും ചെയ്ത ഇയാൾ തമിഴ്നാട്ടിൽ പഠിക്കാൻ പോയ ശേഷമാണ് സ്വഭാവത്തിൽ മാറ്റം വന്നതെന്ന് ചിലരെങ്കിലും കരുതുന്നു. ജിംനേഷ്യത്തിൽ ചേർന്ന് ആരോഗ്യം മെച്ചപ്പെടുത്തിയ ആൽബിൻ മാതാപിതാക്കളെയും സഹോദരിയെയും വകവരുത്താൻ പദ്ധതിയിട്ടു. സെമിനാരിയിൽ പഠിക്കാൻ പോയതിനാൽ ബിബിൻ ആൽബിന് ഒരു തടസം അല്ലായിരുന്നു. ആൽബിനേയും സെമിനാരിയിൽ വിട്ട് പഠിപ്പിക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ അൽബിൻ അതിന് സമ്മതിച്ചില്ല. പന്ത്രണ്ടാം ക്ലാസ് പഠനത്തിന് ശേഷം സെമിനാരിയിൽ വൈദിക പഠനത്തിന് ചേർത്ത സ്ഥലത്ത് നിന്ന് ആൽബിൻ ചാടിപ്പോവുകയായിരുന്നു.
വെള്ളരിക്കുണ്ടിലെ പച്ചക്കറി കടയിലും ബേക്കറിയിലും ജോലിക്ക് നിന്നിരുന്ന ആൽബിൻ അവിടെ ചില സാമ്പത്തിക തിരിമറി നടത്തിയതിന് ഒഴിവാക്കപ്പെട്ടു. പിന്നീടാണ് തമിഴ്നാട്ടിൽ പഠിക്കാൻ പോകുന്നുവെന്ന് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞു നാട്ടിൽ നിന്ന് 'മുങ്ങി'യത്. ബളാലിൽ നിന്ന് വിട്ടതിനു ശേഷം വഴിവിട്ട ബന്ധങ്ങളും ധാരാളം മോശം സുഹൃത്തുക്കളും ആൽബിനുണ്ടായി. ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നു ആൽബിനെന്ന് ഇയാളൈ അറിയുന്ന ചിലർ സാക്ഷ്യപ്പെടുത്തുന്നു. സദാസമയവും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടിരുന്നെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
പ്രത്യേക മാനസിക സ്വഭാവം കാണിച്ചിരുന്ന ആൽബിനെ ചിലരെങ്കിലും അകറ്റി നിറുത്തിയിരുന്നു. ഇയാളുടെ സ്വഭാവം അറിഞ്ഞ സമീപവാസികളിൽ ചിലർആൽബിനെ കൗൺസിലിംഗിന് അയയ്ക്കണമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഈ മാസം അഞ്ചിനാണ് ഐസ്‌ക്രീമിൽ എലിവിഷം ചേർത്തു നൽകിയതിനെ തുടർന്ന് സഹോദരി ആൻ മേരി (16) മരിച്ചത്.