തിരുവനന്തപുരം: കടുത്ത ആശങ്ക ഉയർത്തി പൂജപ്പുര സെൻട്രൽ ജയിലിൽ 114 തടവുകാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച തടവുകാരുടെ എണ്ണം 477 ആയി. ഇന്ന് 363പേരിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ അഞ്ചുദിവസത്തിനിടെയാണ് ഇത്രയും പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായത് എന്നാണ് റിപ്പോർട്ട്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജയിലിലെ മുഴുവൻ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും. കൊവിഡ് സ്ഥിരീകരിച്ചവരെ ജയിലിലെ ആഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജീകരിച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെൻട്രൽ ജയിലിൽ ആദ്യമായി രോഗം സ്ഥീകരിച്ച കിളിമാനൂർ പുലിപ്പളളിക്കോണം ഉഴുന്നുവിള വീട്ടിൽ മണികണ്ഠൻ കഴിഞ്ഞദിവസം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
ജയിലിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ ജീവനക്കാരും കടുത്ത ഭീതിയിലാണ്. രോഗം ബാധിച്ച തടവുകാരുമായി ദിവസങ്ങളോളം നേരിട്ട് സമ്പർക്കം പുലർത്തിയ ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. തടവുകാരിൽ രോഗബാധ കണ്ടെത്തിയപ്പോൾ തന്നെ ജീവനക്കാർക്ക് സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ഒന്നും നടപ്പായില്ല. ജീവനക്കാരിൽ ഭൂരിപക്ഷവും സ്വന്തമായി പരിശോധന നടത്തുകയാണ്. ഇവർക്കായി ആന്റിജൻ കിറ്റുകൾ ലഭ്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. തടവുകാരുമായി ഇടപഴകിയ ജീവനക്കാരെ ക്വാറന്റൈൻ ചെയ്യാതെ ജോലിക്ക് നിയോഗിക്കുന്നതായും പരാതിയുണ്ട്. രോഗം ബാധിക്കുന്ന തടവുകാരെ മാറ്റി പാർപ്പിക്കുന്നതും ഇവരുടെ എണ്ണമെടുക്കുന്നതും ജീവനക്കാരാണ്. ഇതിനിടെ ഇന്നലെ ഒരു ജീവനക്കാരനുകൂടി കൊവിഡ് സ്ഥിരീകരിച്ചു.