man-

ബിലാസ്പൂര്‍: അണക്കെട്ടിന് സമീപം ഒഴുക്കില്‍പ്പെടാതെ മരച്ചില്ലയില്‍ 12 മണിക്കൂറോളം പിടിച്ചു കിടന്നയാളെ എയര്‍ഫോഴ്‌സ് രക്ഷപെടുത്തി. ചത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. അണക്കെട്ടിന്റെ സ്പില്‍വേയില്‍ ഇറങ്ങിയ നാൽപ്പത്തിമൂന്നുകാരനാണ് അപകടത്തില്‍ പെട്ടത്.

ബിലാസ്പൂരിലെ ഖുതാഘട് അണക്കെട്ടിലാണ് സംഭവം. അണക്കെട്ടില്‍ നിന്നുള്ള അധിക ജലം ഒഴുക്കി കളയുന്ന സ്പില്‍വേയില്‍ ജിതേന്ദ്ര കാശ്യപ്പ് ഇറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ താഴേക്ക് പതിച്ച ഇയാള്‍ മരച്ചില്ലയില്‍ പിടിച്ച് കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കനത്ത കുത്തൊഴുക്കു മൂലം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു. തുടര്‍ന്നാണ് എയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്. ഇന്ന് രാവിലെ എയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷിച്ചത്.