virus

ക്വാലാലംപൂർ : തെക്ക് - കിഴക്കൻ ഏഷ്യയിൽ കൊവിഡ് 19ന് കാരണമായ, ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് സ്ട്രെയിനിനെ കണ്ടെത്തി. ചില യൂറോപ്യൻ രാജ്യങ്ങളിൽ നേരത്തെ കണ്ടെത്തിയിട്ടുള്ള D613G ഗണത്തിൽപ്പെട്ട സ്ട്രെയിൻ മലേഷ്യയിൽ 45 പേരടങ്ങുന്ന ഒരു ക്ലസ്‌റ്ററിലാണ് പുതുതായി കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നും മലേഷ്യയിലേക്ക് തിരിച്ചെത്തിയ ഒരാളിൽ നിന്നുമാണ് ഈ ക്ലസ്‌റ്റർ രൂപപ്പെട്ടിരിക്കുന്നത്. 14 ദിവസം ക്വാറന്റൈനിൽ കഴിയുന്നതിന് പകരം ഇയാൾ നിയമം ലംഘിച്ച് നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെടുകയായിരുന്നു. ഇയാൾക്ക് അഞ്ച് മാസം ജയിൽവാസവും പിഴയും വിധിച്ചു.

ഫിലിപ്പീൻസിൽ മനിലയിൽ നടത്തിയ പരിശോധനകളിലും പുതിയ വൈറസ് സ്ട്രെയിൻ കണ്ടെത്തിയിട്ടുണ്ട്. D613G സ്ട്രെയിനിലുള്ള കൊറോണ വൈറസ് താരതമ്യേന അതിവേഗം വ്യാപിക്കുന്നവയും അപടകാരിയുമാണെന്നുമാണ് ഗവേഷകരുടെ നിഗമനമെങ്കിലും കൊവിഡ് 19 രോഗത്തെ ഈ വൈറസ് സ്ട്രെയിൻ അതീവ ഗുരുതരമാക്കി മാറ്റുന്നതായി ഉറപ്പിച്ചു പറയാനുമാകില്ലെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു. ഈ സ്ട്രെയിൻ കൊവിഡ് 19നെ കൂടുതൽ സങ്കീർണമാക്കി മാറ്റുന്നു എന്നതിനുള്ള തെളിവുകൾ ലഭ്യമല്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത കേസുകളിലും കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മലേഷ്യൻ ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് നൂർ ഹിഷാം അബ്‌ദുള്ള ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഒപ്പം നിലവിലെൽ കൊറോണ വൈറസിനെക്കാൾ പത്തിരട്ടി അപകടകാരിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ജനിതകമാറ്റം സംഭവിച്ച വൈറസെന്നും യാതൊരു പഠന റിപ്പോർട്ടും ചൂണ്ടിക്കാണിക്കാതെ ഇദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. എന്നാൽ നൂർ ഹിഷാമിന്റെ ഈ പ്രസ്ഥാവനയോട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യവിദഗ്ദ്ധരും വിയോജിപ്പുമായി രംഗത്തെത്തി. നിലവിലെ വൈറസ് സ്ട്രെയിനെക്കാൾ അല്പം വേഗത്തിൽ വ്യാപിക്കാനിടെയുണ്ടെന്നാണ് നിഗമനമെങ്കിലും എന്നാൽ ഇത് സാധൂകരിക്കാൻ മതിയായ തെളിവുകൾ ഇപ്പോഴില്ലെന്നും ഭൂരിഭാഗം ഗവേഷകർ പറയുന്നു.