shaheen-bhagh

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഡൽഹിയിലെ ഷഹീൻ ബാഗിലെ അന്തേവാസികളായ 50 പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയായ ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ ഷാഹീൻബാഗ്, നിസാമുദീൻ, ഓഖ്‌ല എന്നിവിടങ്ങളിൽ നിന്നുമുള്ള നൂറിലധികം പേർ ബി.ജെ.പിയിൽ ചേർന്നതായി ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് ആദേഷ് ഗുപ്ത പറഞ്ഞു.

മുത്തലാഖ് അവസാനിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തെയും പിന്തുണച്ചുകൊണ്ടാണ് ഇവർ പാർട്ടിയിൽ അംഗങ്ങളായതെന്നും അദ്ദേഹം പറഞ്ഞു. സി‌.എ‌.എയെ പിന്തുണച്ചവരും നിയമഭേദഗതിയെ എതിർത്തവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി ബി.ജെ.പി നേതാവ് നിഗത് അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്.

'നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ഇവിടത്തെ ആളുകൾ സർക്കാരിൽ നിന്ന് ആരെങ്കിലും ഇവിടെയെത്തി ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ ഞാൻ അത് പാർട്ടി വേദിയിൽ ഉയർത്തും. സി‌.എ‌.എയെക്കുറിച്ചുള്ള ആശങ്കകളില്‍ ഞങ്ങള്‍ അവരോടൊപ്പം ഒരുമിക്കും'- ബി.ജെ.പിയില്‍ ചേര്‍ന്നവരിപ്പെട്ട സാമൂഹിക പ്രവർത്തകൻ ഷാസാദ് അലി പറഞ്ഞു.

പ്രതിഷേധം ഒരിക്കലും ഒരു പാർട്ടിക്കെതിരെയായിരുന്നില്ല എന്നും നിയമഭേദഗതിക്കെതിരെയായിരുന്നു എന്നും പാർട്ടിയിൽ ചേർന്ന മറ്റൊരാളായ ആസിഫ് അനീസ് പറയുന്നു. താൻ നിയമഭേദഗതിയെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നും നിയമം വന്നാലും ഇല്ലെങ്കിലും രാജ്യത്തെ ജനങ്ങളെ അത് ബാധിക്കില്ലെന്നും അനീസ് പറയുന്നു. ഇത് വലിയൊരു പ്രതിസന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. അദ്ദേഹം പറഞ്ഞു.