ഹരിദ്വാർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കാളവണ്ടിയിൽ പ്രതിഷേധ റാലി നടത്തിയ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ പൊലീസ് കേസ്. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മൂന്ന് എം.എൽ.എമാർക്ക് എതിരെയും 150 പേർക്കെതിരെയും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ധണ്ടേരയിൽ നിന്ന് റൂർക്കിക്ക് സമീപമുള്ള ലന്ധേരയിലേക്കുള്ള കാളവണ്ടി റാലിക്കാണ് ഇദ്ദേഹം നേതൃത്വം നൽകിയത്. ഉത്തരാഖണ്ഡിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെയായിരുന്നു ഹരീഷ് റാവത്തിന്റെ പ്രതിഷേധ റാലി.
ഭഗവൻപൂർ എം.എൽ.എ മമ്ത രാകേഷ്, മംഗളൂർ എം.എൽ.എ ഖാസി നിസാമുദ്ദീൻ, കാളിയാർ എം.എൽ.എ ഫർഖാൻ മുഹമ്മദ് എന്നിവരായിരുന്നു ഹരീഷ് റാവത്തിന് ഒപ്പം ഉണ്ടായിരുന്ന എം.എൽ.എമാർ. കൊവിഡ് സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് വൻ ആൾക്കൂട്ടമാണ് റാലിയിൽ പങ്കെടുത്തതെന്ന് മുതിർന്ന പൊലീസ് സൂപ്രണ്ട് സെന്തിൽ അവുഡായ് കൃഷ്ണ പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡിലെ പ്രധാനപ്പെട്ട വകുപ്പുകൾ, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളുടെ ശ്രദ്ധ ലഭിക്കുന്നതിനായി ജനങ്ങളുടെ ജീവൻ പ്രതിസന്ധിയിലാക്കുകയാണ് മുൻമുഖ്യമന്ത്രി ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബൻസിധർ ഭഗത് ആരോപിച്ചു.