ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വീണ്ടും മോശമായി. അരുമ്പാക്കം എം ജി എം ഹെൽത്ത് കെയർ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
അതേസമയം ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് മകൻ എസ് പി ചരൺ അറിയിച്ചിരിക്കുന്നത്. ഡോക്ടർമാർ ഗുരുതരമാണെന്നു പറയുന്നുണ്ടെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വീഡിയോ സന്ദേശത്തിൽ ചരൺ വ്യക്തമാക്കി.
കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആഗസ്റ്റ് അഞ്ചിനാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐ സി യുവിലേക്ക് മാറ്റുകയും ചെയ്തത്.
കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മൂന്ന് ദിവസമായി ജലദോഷവും അസ്വസ്ഥതയും ശ്വാസതടസവും പനിയും ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പരിശോധനയ്ക്ക് വിധേയനായതെന്നും അദ്ദേഹം അറിയിച്ചിരുന്നു.