chennithala

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ പങ്കുള‌ള സർക്കാർ ഉദ്യോഗസ്ഥർ ആരെല്ലാമെന്ന് വിവരം പുറത്ത് വരണം. കേസിൽ ശിവശങ്കരൻ മാത്രമല്ല പ്രതി.സ്വർണക്കടത്തിൽ കൂടുതൽ കാര്യങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്നും ചെന്നിത്തല പറഞ്ഞു. പ്രളയ ദുരിതാശ്വാസ ഫണ്ടിനായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിൽ പോയി. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനും ഉണ്ടായിരുന്നു. ശിവശങ്കരനൊപ്പം അന്ന് സ്വപ്‌നയുമുണ്ടായിരുന്നു. സ്വപ്‌ന എങ്ങനെ ഔദ്യോഗിക സംഘത്തോടൊപ്പം ചേർന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സന്ദർശനം സ്വർണക്കടത്ത് സംഘം ഫലപ്രദമായി ഉപയോഗിച്ചു.

ലൈഫ് പദ്ധതിയിലും സ്വപ്നക്ക് പങ്കുണ്ട്. ലൈഫ് പദ്ധതിയുടെ കമ്മീഷൻ ആർക്കെല്ലാം പോയി എന്ന് അന്വേഷിക്കേണ്ടതുണ്ട്, ശിവശങ്കരന് മാത്രമാണ് പങ്ക് എന്ന് കരുതാനാകില്ല. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട എംഒയുവിനായി താൻ നൽകിയ കത്തിന് കഴിഞ്ഞ എട്ട് ദിവസമായി മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്ന് ചെന്നിത്തല കു‌റ്റപ്പെടുത്തി. സർക്കാർ രേഖയിൽ ദുരൂഹത എന്തിനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

മുഖ്യമന്ത്രി വിദേശ സഞ്ചാര ശേഷം പ്രഖ്യാപിച്ച പ്രോജക്ടുകളിൽ വിദേശ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് വിവരം പുറത്ത് വിടണം.

ഉന്നത ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌‌മെന്റ് ഡയറക്‌ടറേ‌റ്റ് നൽകിയ സത്യവാങ്മൂലം ഗൗരവരതരമാണെന്നും ലൈഫ് പദ്ധതിയുമായും സ്വർണകടത്തുമായും ബന്ധപ്പെട്ട് പുറത്ത് വരുന്ന പുതിയ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിവിധ അഴിമതികൾ കാരണം ഈ സർക്കാർ ചീഞ്ഞ് നാറുകയാണ്. സമൂഹവും ജനങ്ങളും സർക്കാരിന്റെ പ്രവർത്തികൾ കാണുന്നുണ്ട്. ലോകത്തെ തൈലങ്ങൾ മുഴുവൻ പുരട്ടിയാലും സർക്കാരിന്റെ ദുർഗന്ധം മാറില്ലെന്നും ഇക്കാരണങ്ങളാലാണ് സർക്കാരിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.