kadakampalli

തിരുവനന്തപുരം: കൊവിഡ് മൂലം വൻ നഷ്ടത്തിലായ സംസ്ഥാനത്തെ ടൂറിസം മേഖലയെ രക്ഷിക്കാൻ സർക്കാർ 455 കോടിയുടെ വായ്‌പാ പദ്ധതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 25 ലക്ഷം രൂപ വരെ സംരംഭകർക്ക് വായ്‌പയായി​ ലഭിക്കുമെന്നും പലിശയിൽ 50 ശതമാനം സബ്സിഡിയുണ്ടാകുമെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു.

ടൂറിസം രം​ഗത്തെ തൊഴിലാളികൾക്ക് കേരളാ ബാങ്ക് വഴി 30000 രൂപ വരെ വായ്‌പ ലഭിക്കും. മൂന്നുശതമാനം പലിശയേ ഈടാക്കൂ. ആറ് ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും. ആദ്യ ആറ് മാസം തിരിച്ചടവില്ലെന്നും 25000 കോടിയുടെ നഷ്ടമാണ് കൊവിഡ് മൂലം സംസ്ഥാന ടൂറിസം മേഖലയിൽ ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

'നവകേരള സൃഷ്ടിക്കായി സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച സർക്കാരാണിത്. അപ്രകാരമുളള സർക്കാരിനെതിരെ സ്വർണക്കടത്ത് കേസ് തിരിച്ചുവിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഗീബൽസ് സിദ്ധാന്തമാണ് അവർ നടപ്പാക്കുന്നത്. കോൺഗ്രസും ബി ജെ പിയും സയാമീസ് ഇരട്ടകളെ പോലെയാണ് പെരുമാറുന്നത്. ഇവർ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ അപവാദ പ്രചരണം നടത്തുന്നു. വഴിപോക്കർ കയറി ഇറങ്ങുന്ന ഓഫീസല്ല അത്. കളങ്കിതർ ആ ഇടനാഴിയിൽ എത്തില്ല. പഴയ മുഖ്യമന്ത്രിയുടെ ഓഫിസും വീടും പോലെയല്ല ഇപ്പോഴത്തേത്. എം ശിവശങ്കർ വിശ്വാസ്യത കാത്ത് സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തി. സമഗ്രമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്' - മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം കൊവിഡ് ജാഗ്രത വേണ്ടെന്ന നിലയിലേക്ക് പല കൂട്ടർ ചേർന്ന് പൊതുബോധം എത്തിച്ചതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.