കൊളംബോ: ശ്രീലങ്കയിൽ തിങ്കളാഴ്ച ഏഴ് മണിക്കൂറോളം വൈദ്യുതി ബന്ധം നിലച്ച് രാജ്യമൊട്ടാകെ ഇരുട്ടിലായി. പ്രധാനപ്പെട്ട വൈദ്യുതി നിലയത്തിലെ സാങ്കേതികത്തകരാർ മൂലമാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. കൊളംബോയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും പ്രാന്തപ്രദേശങ്ങളിൽ പലയിടത്തും തകരാർ പരിഹരിക്കപ്പെട്ടിരുന്നില്ല. കൊളംബോയ്ക്ക് സമീപത്തുള്ള കേരവാലപിട്ടിയ പവർ കോംപ്ലക്‌സിലുണ്ടായ സാങ്കേതികത്തകരാണ് പവർകട്ടിന് പിന്നിലെന്ന് ഊർജമന്ത്രി ഡല്ലാസ് അലഹപ്പെരുമ അറിയിച്ചു.
കൊളംബോയിലെ തിരക്കേറിയ റോഡുകളിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഓഫായതോടെ ഗതാഗതനിയന്ത്രണം താറുമാറായി. പമ്പുകൾ പ്രവർത്തനരഹിതമായതോടെ ശുദ്ധജലവിതരണം പലയിടത്തും മുടങ്ങി. ആശുപത്രികളിലും മറ്റ് അവശ്യസേവന മേഖലകളിലും ജനറേറ്ററുകളുള്ളതിനാൽ കറണ്ടു പോക്ക് വലിയ രീതിയിൽ ബാധിക്കപ്പെട്ടില്ല. ശ്രീലങ്കയിൽ മൊത്തം ഉപഭോഗത്തിനുള്ള വൈദ്യുതിയുടെ പകുതിയോളം താപനിലയങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി ജലവൈദ്യുതി പദ്ധതികളിൽ നിന്നും കാറ്റിൽനിന്നുമാണ് ലഭ്യമാകുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സിലോൺ ഇലക്ട്രിസിറ്റി ബോർഡിനോട് മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 2016 മാർച്ചിലും രാജ്യത്ത് എട്ടുമണിക്കൂറോളം വൈദ്യുതി നിലച്ചിരുന്നു.