job

ന്യൂഡല്‍ഹി: കൊവിഡ് രാജ്യത്തെ 2.7 മില്യൺ തൊഴിലാളികളെ ബാധിച്ചുവെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ സമ്പദ്ഘടന നിരീക്ഷിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി(സി.എം.ഐ.ഇ) എന്ന സ്വകാര്യസ്ഥാപനത്തിന്റെതാണ് റിപ്പോര്‍ട്ട്. കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും ഏറ്റവും രൂക്ഷമായി ബാധിച്ചത് ദിവസവേതനക്കാരെയും ചെറുകിട ബിസിനസ്സില്‍ ജോലി ചെയ്യുന്നവരെയുമാണ്.

ഏപ്രിൽ 2020ൽ 17.7 മില്യൺ ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. 3.9 മില്യൺ ജോലികൾ ജൂണിൽ ലഭിച്ചെങ്കിലും ജൂലായ് മാസത്തോടു കൂടി 5 മില്യൺ ആളുകൾക്കാണ് ജോലി നഷ്ടമായത്. ഇതിന്റെ ഫലമായി ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ 60 ശതമാനത്തില്‍ നിന്ന 68 ശതമാനമായി ഉയരും. അടുത്ത കാലത്തെ ഒരു ലോകബാങ്ക് റിപ്പോര്‍ട്ടില്‍ രാജ്യം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചതായും ദരിദ്രരാജ്യമെന്ന പദവിയില്‍ നിന്ന് മാറിക്കൊണ്ടിരിക്കുകയാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ആ നേട്ടങ്ങള്‍ ലോക്ക്ഡൗണോടെ ഇല്ലാതായിരിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യന്‍ സാമ്പത്തികരംഗം മെല്ലെപ്പോക്കിലാണ് മാര്‍ച്ച് 25-ന് നിലവില്‍ വന്ന ലോക്ക്ഡൗണ്‍ അതിന്റെ ആഘാതം വര്‍ധിപ്പിച്ചു. അതുകൊണ്ടാണ് രോഗവ്യാപനം വര്‍ധിക്കുമ്പോഴും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.