periya-murder-case

കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ആണ് അന്വേഷണം തടസപ്പെട്ടത്. കേസ് ഏറ്റെടുത്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചെങ്കിലും അപ്പീൽ വന്നതിനാൽ തുടർ നടപടികൾ ഒന്നും സ്വീകരിക്കാൻ കഴിയുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

നിയമപരമായും സാങ്കേതികപരമായുമുള്ള തടസങ്ങൾ ചൂണ്ടിക്കാട്ടിയാണ്, കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചത്. അപ്പീലിലെ വിധിക്ക് അനുസരിച്ച് മതി തുടരന്വേഷണമെന്ന് കോടതി വാക്കാൽ പറഞ്ഞതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് സി.ബി.ഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്. സി.പി.എം നേതാക്കൾ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്താണ് കേസ് എടുത്തത്. എന്നാൽ ഒരു ഘട്ടം വന്നപ്പോൾ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ കേസ് അന്വേഷണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടെന്ന് ആരോപിക്കുകയായിരുന്നു. അന്വേഷണത്തിന് മറ്റൊരു ഏജൻസി വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് 2019 സെപ്‌തംബർ 30ന് ഹൈക്കോടതി സിം​ഗിൾ ബഞ്ച് ഈ കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി.

വളരെ വേഗമാണ് സി.ബി.ഐ പെരിയ കേസിന്റെ കുറ്റപത്രം എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, അതിനിടെ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദം കേട്ട് വിധി പറയാൻ മാറ്റി. അതേസമയം വിധിക്ക് അനുസരിച്ച് മതി തുടരന്വേഷണമെന്ന് കോടതി വാക്കാൽ പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് സി.ബി.ഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ട് പ്രതികൾ ഇന്ന് ജാമ്യഹർജിയുമായി കോടതിയിൽ എത്തിയിരുന്നു.