കൊച്ചി: സ്വന്തം നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രംവരപ്പിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പ്രദർശിപ്പിച്ച കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചു. കേസിൽ സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതോടെ കഴിഞ്ഞ എട്ടിനാണ് രഹ്ന പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
തന്റെ അർദ്ധനഗ്നമേനിയിൽ മക്കൾ ചിത്രംവരയ്ക്കുന്ന വീഡിയോ യു ട്യൂബ് ചാനലിലൂടെയാണ് രഹ്ന പങ്കുവച്ചത്. സ്ത്രീശരീരത്തെക്കുറിച്ചുളള കപട സദാചാരബോധത്തെയും മിഥ്യാധാരണകളെയും തിരുത്തുന്നതാണ് വീഡിയോ എന്നാണ് രഹ്ന പറഞ്ഞിരുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുളളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ എന്നും രഹ്ന പറഞ്ഞിരുന്നുന്നു.
ബോഡി ആർട്ട് ആൻഡ് പൊളിറ്റിക്സ് എന്ന അടിക്കുറിപ്പോടെയാണ് രഹ്ന ചിത്രം പങ്കുവച്ചത്. വീഡിയോ മണിക്കൂറുകൾക്കം വൈറലായി. അതോടെ രഹ്നയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. തുടർന്നാണ് രഹ്നയ്ക്കെതിരെ കേസെടുത്ത്.