പോർട്ട് ലൂയിസ്: മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് ജപ്പാനീസ് എണ്ണക്കപ്പൽ തകർന്ന് വൻതോതിൽ എണ്ണ ചോർന്ന സംഭവത്തിൽ കപ്പലിലെ ക്യാപ്റ്റനേയും ഡെപ്യൂട്ടിയേയും മൗറീഷ്യസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ പൗരനായ ക്യാപ്റ്റൻ സുനിൽ കുമാർ നന്ദേശ്വറും ഡെപ്യൂട്ടി ക്യാപ്റ്റനായ ശ്രീലങ്കൻ പൗരനുമാണ് അറസ്റ്റിലായത്.
ഇരുവരേയും 25ന് കോടതിയിൽ ഹാജരാക്കും. കപ്പലിലെ മറ്റു ജീവനക്കാരെ ചോദ്യംചെയ്തു കൊണ്ടിരിക്കുകയാണെന്നും അപകടത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും മൗറീഷ്യസ് പൊലീസ് വക്താവ് അറിയിച്ചു.
സംഭവം ഇങ്ങനെ
ജപ്പാന്റെ ഉടമസ്ഥതയിലുള്ള എം.വി വകാഷിയോ എന്ന കപ്പൽ സിങ്കപ്പൂരിൽ നിന്ന് ബ്രസീലിലേക്കുള്ള യാത്രക്കിടെ ജൂലായ് 25നാണ് മൗറീഷ്യൻ തീരത്ത് പവിഴപ്പുറ്റിലിടിച്ചത്. നാലായിരം ടൺ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 1000 ടൺ എണ്ണയാണ് കടലിലേക്ക് ഒഴുകി. കപ്പലിൽ നിന്ന് മൂവായിരത്തോളം ടൺ എണ്ണ പമ്പ് ചെയ്ത് മാറ്റിയിരുന്നു. തിരമാലയുടെ ശക്തിയിൽ ദിവസങ്ങൾക്ക് മുമ്പ് കപ്പൽ രണ്ടായി പിളരുകയും ചെയ്തു.
സിങ്കപ്പൂരിൽ നിന്ന് ബ്രസീലിലേക്ക് പോകുകയായിരുന്ന കപ്പൽ എന്തിനാണ് ദ്വീപിനോട് ഇത്ര അടുത്ത് വന്നതെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ദ്വീപിനോട് ചേർന്ന് പവിഴപ്പുറ്റുകൾ നിറഞ്ഞ ഭാഗത്ത് എണ്ണ ചോർന്നത് വൻ പാരിസ്ഥിതിക ദുരന്തമാണ് ഉണ്ടാക്കിയതെന്ന് മൗറീഷ്യസ് സർക്കാർ പറയുന്നത്. കപ്പലിന്റെ എഞ്ചിൻ റൂം ഉൾപ്പെടുന്ന ഭാഗം പവിഴപ്പുറ്റിനെ ഇടിച്ച് നിൽക്കുന്ന രീതിയിലാണുള്ളത് .പവിഴപ്പുറ്റുകൾ നിറഞ്ഞ മൗറീഷ്യസ് തീരം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.