ചെന്നൈ: കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ അദ്ദേഹം കഴിയുന്നത്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും എം.ജി.എം ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന് നെഞ്ച് വേദനയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്‍റെ നിര്‍ദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.പ്ലാസ്മ ചികിത്സയോട് നേരിയ പ്രതികരണമുണ്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നും പ്രമേഹസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുളളതിനാലാണ് സ്ഥിതി മോശമാകുന്നതെന്നുമാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സുചന.
എസ്.പി.ബിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയിലാണ് സംഗീത ലോകം.ഭാരതിരാജ, ഇളയരാജ, എ.ആര്‍.റഹ്മാന്‍, രജനീകാന്ത്, കമല്‍ഹാസന്‍ എന്നീ താരങ്ങൾ നാളെ വൈകിട്ട് ആറ് മണിയോടെ ചെന്നൈയില്‍ എസ്.പി.ബിക്കായി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കും.എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ തിരിച്ചുവരവിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.