gurkha-regiment

കാഠ്മണ്ഡു : ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ സാമ്പത്തിക സാഹായം നല്‍കി സര്‍ക്കാരുകളെ ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്ന പ്രവര്‍ത്തികളില്‍ ശ്രദ്ധ നല്‍കുകയാണ് ചൈനയിപ്പോള്‍. ഈ ശ്രമം ആദ്യം ഫലവത്തായത് നേപ്പാളിലാണ്. നേപ്പാളിലെ ഒലി സര്‍ക്കാരിനെ ഇന്ത്യ വിരുദ്ധ നിലപാട് എടുപ്പിക്കുന്നതില്‍ ചൈന വിജയിച്ചിരുന്നു. ഇന്ത്യന്‍ പ്രദേശങ്ങളുള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കിയാണ് ഒലി സര്‍ക്കാര്‍ ചൈനയോട് കൂറ് കാണിച്ചത്. എന്നാല്‍ അന്ധമായ ചൈനീസ് വിധേയം തന്റെ കസേരയ്ക്ക് പോലും ഭീഷണിയാണെന്ന് വൈകാതെ നേപ്പാള്‍ പ്രധാനമന്ത്രി തിരിച്ചറിഞ്ഞു. നേപ്പാളി ജനതയ്ക്ക് ഇന്ത്യയോട് ആഴത്തിലുള്ള സ്‌നേഹവും സാംസ്‌കാരികവും വൈകാരികവുമായ അടുപ്പവുമാണ് ഇതിന് കാരണം.

നേപ്പാളി യുവാക്കളുടെ സ്വപ്നത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവുക എന്നതാണ് അവരുടെ ഏറ്റുവും വലിയ സ്വപ്നം. ഇത് മനസിലാക്കിയ ചൈന ഇപ്പോള്‍ ഇതിനെകുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം. യുവാക്കളെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതെന്തെന്ന് കണ്ടെത്താന്‍ ചൈന 12.7 ലക്ഷം രൂപ (നേപ്പാളി കറന്‍സി) ചിലവാക്കി പഠനം നടത്താനാണ് ഒരുക്കുന്നത്.

ഗൂര്‍ഖാ റെജിമെന്റ്
നേപ്പാളിലെ ധീരന്‍മാര്‍ക്ക് ഇന്ത്യയെ സേവിക്കുവാനുള്ള അവസരം സൈന്യം നല്‍കുന്നുണ്ട്. ഇതിനായി ഗൂര്‍ഖാ റെജിമെന്റ് എന്ന പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നു. നൂറുകണക്കിന് നേപ്പാളി യുവാക്കളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ കൊതിക്കുന്നത്. അവരുടെ കുടുംബത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ നിരവധിപേരുണ്ട് എന്നതാണ് അതിന് കാരണം. ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നതിന്റെ ഒരു നീണ്ട പാരമ്പര്യമാണ് നേപ്പാളിനുള്ളത് എന്നതു കൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദങ്ങളില്‍ സ്വന്തം രാജ്യത്തെ പഴിക്കുന്ന യുവത്വമാണ് അധികവും.

സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയും നേപ്പാളും തമ്മിലുണ്ടാക്കിയ സമാധാന കരാര്‍ പ്രകാരം ഏതൊരു ഇന്ത്യക്കാരനും നേപ്പാളില്‍ സ്ഥിരതാമസമാക്കാനും ഏത് ജോലിയും ചെയ്യാനും കഴിയും തിരിച്ചും ഇതുപോലെ നേപ്പാളിലുള്ളവര്‍ക്കും ചെയ്യാം. ഈ കരാര്‍ പ്രകാരമാണ് നേപ്പാളിലെ ജനങ്ങള്‍ ഇന്ത്യന്‍ സേനയില്‍ ജവാനും ഉദ്യോഗസ്ഥരും ആകുന്നത്. ഏഴ് ഗൂര്‍ഖ റെജിമെന്റുകളിലായി നിലവില്‍ 28,000 സൈനികരുണ്ട്. പ്രതിവര്‍ഷം ശരാശരി രണ്ടായിരത്തോളം നേപ്പാള്‍ യുവാക്കള്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ സേനയില്‍ നിന്നും വിരമിച്ച ഒന്നര ലക്ഷത്തോളം പേര്‍ ഇപ്പോള്‍ നേപ്പാളിലുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം പിറന്ന നാടിനെക്കാളും പ്രിയങ്കരമാണ് ഇന്ത്യയെന്ന വികാരം.


.