ചിരിപടര്‍ത്തിയ ഒരു കേസന്വേഷണത്തിന്റെ കഥയാണ് ഇക്കുറി റിട്ട ഡി വൈ എസ് പി ഗില്‍ബര്‍ട്ട് പറയുന്നത്. 1995 ല്‍ മാള സി ഐ ആയിരുന്നപ്പോഴുള്ള കഥയാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. അക്കാലത്ത് കൊടുങ്ങല്ലൂര്‍ മേഖലയില്‍ വിഹരിച്ചിരുന്ന ഒരു മോഷ്ടാവ് പൊലീസുകാരുടെ ഉറക്കം കെടുത്തി. ഒടുവില്‍ സംശയം എറണാകുളത്തു നിന്നും ഇവിടേയ്ക്ക് കുടിയേറിയ ആന്റണി എന്ന ഓട്ടോ ഡ്രൈവറെ ചുറ്റിപ്പറ്റിയായി. ഒടുവില്‍ പൊലീസ് പിടിയിലായ ഇയാളെ പൊലീസുകാര്‍ രണ്ട് ദിവസങ്ങളായി ചോദ്യം ചെയ്‌തെങ്കിലും മോഷ്ടാവിന്റെ നാവില്‍ നിന്നും യാതൊന്നും ലഭിച്ചില്ല.
ഈ അവസരത്തിലാണ് സ്ഥലം സി ഐ ആയ ഗില്‍ബര്‍ട്ട് മോഷ്ടാവിനെ ചോദ്യം ചെയ്യുക എന്ന ദൗത്യം ഏറ്റെടുത്തത്. ക്രൂരനായ ഒരു ഉദ്യോഗസ്ഥനാണ് താനെന്ന പ്രതീതി മോഷ്ടാവിലുണ്ടാക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. പൊലീസുകാരെ കൊണ്ട് ഇക്കാര്യം മുന്‍കൂട്ടി മോഷ്ടാവിനെ അറിയിച്ചതോടെ ആന്റണി പരുങ്ങലിലായി. ചോദ്യം ചെയ്യാനുള്ള സന്നാഹങ്ങളുമായി സ്‌റ്റേഷനിലെത്തിയ ഗില്‍ബര്‍ട്ടിനുമുന്നില്‍ ഭയപ്പാടോടെ നിന്ന മോഷ്ടാവ് മോഷണ വിവരങ്ങള്‍ ഒന്നൊന്നായി പറഞ്ഞു. പതിനൊന്നോളം സ്വര്‍ണാപഹരണ കേസുകള്‍ നിമിഷ നേരം കൊണ്ട് തെളിയിച്ചു. എന്നാല്‍ ആന്റണിയുടെ സംസാരത്തില്‍ നിന്നും മോഷണ രീതിയെ കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥന്‍ മനസിലാക്കി. ആരെയും ഉപദ്രവിക്കാതെ പുലര്‍ച്ചെയുള്ള കൊടും കള്ളന്റെ മോഷണ രീതി കേട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചിരിയടക്കാനായില്ല.