ന്യൂഡൽഹി: എം.പിമാരും കോൺഗ്രസ് നേതാക്കളുമായ ശശി തരൂരിനും രാഹുൽ ഗാന്ധിക്കും എതിരെ അവകാശ ലംഘനത്തിന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ നോട്ടീസ് നൽകി. ഇരുവരും പാർലമെന്ററി നടപടിക്രമത്തിന്റെ മാന്യത, ധാർമ്മികത, അടിസ്ഥാന തത്ത്വങ്ങൾ എന്നിവയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നും വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ ഐ.ടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായ ദുബെയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ചെയർമാനുമായ തരൂർ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് വിവാദം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ താൻ മുന്നോട്ടുവച്ച വിഷയങ്ങളേയും തീരുമാനത്തേയും അപഹസിക്കുന്ന രീതിയിൽ ദുബൈ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന് തരൂർ പറഞ്ഞു. കൂടാതെ, പാനൽ യോഗം വിളിക്കാനുള്ള തീരുമാനത്തെ അവഹേളിക്കുന്ന തരത്തിലാണ് ദുബെ പരാമർശങ്ങൾ നടത്തിയതെന്ന് തരൂർ സ്പീക്കർ ഓം ബിർളയ്ക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.