siyad-murder

ആലപ്പുഴ: കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൗൺസിലറായ കാവിൽ നിസാമാണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടന്നത് അറി‍ഞ്ഞിട്ടും നിസാം പൊലീസിൽ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിന്ന സിയാദിനെ (35) ബൈക്കിലെത്തിയ മുജീബ് രണ്ട് തവണ കഠാര കൊണ്ട് കുത്തുകയായിരുന്നു. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. കുത്ത് കരളിൽ ഏറ്റതാണ് മരണകാരണമെന്നാണ് നിഗമനം.

വിവിധയിടങ്ങളിലായി 25ലധികം കേസുകളിൽ പ്രതിയാണ് മുജീബ്. നാല് മാസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്. മുജീബിനോടപ്പം നാലംഗ സംഘത്തിൽ ഉണ്ടായിരുന്ന ഫൈസലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. എം.എസ്.എം സ്കൂൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷൻ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്‌തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിൽ നാലംഗ കൊട്ടേഷൻ സംഘമാണെന്ന് കായംകുളം പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. രണ്ട് പേർ ബൈക്കിലെത്തിയും, രണ്ട് പേർ കാറിലുമായി വന്നാണ് കൊലപതാകം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.