kerala-college

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽ നിയമനത്തിൽ യു.ജി.സി ചട്ടങ്ങളെല്ലാം പാലിക്കണമെന്ന് കേരള അഡ്‌മിനി‌സ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. കോളേജ് പ്രിൻസിപ്പൽമാർക്ക് നിലവിലുള്ള പി.എച്ച്.ഡി യോഗ്യതയ്‌ക്കും 15 വർഷത്തെ അദ്ധ്യാപന സർവ്വീസിനും പുറമെ അധിക യോഗ്യതകൾ നിശ്ചയിച്ചിരുന്നു. എന്നാൽ ഇതിനുപകരം സീനിയോറിറ്റി മാത്രം മാനദണ്ഡമായി നിയമനം നടത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തവെയാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് വന്നിരിക്കുന്നത്.

നിലവിൽ 44 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽ തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇവരിൽ 35 പേർക്കാണ് പുതുക്കിയ മാർഗനിദേശം പ്രകാരമുള്ള യോഗ്യതയുള്ളത്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപകർ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അതേസമയം, പുതിയ ചട്ടം നടപ്പാക്കാൻ 2021 വരെ സമയമുണ്ടെന്നാണ് സീനിയോറിറ്റി നിയമനങ്ങൾക്കായി വാദിക്കുന്നവർ പറയുന്നത്.

2018ലെ പുതിയ യു.ജി.സി മാർഗനിർദേശ പ്രകാരം കോളേജ് പ്രിൻസിപ്പൽമാർക്ക് നിലവിലുള്ള പി.എച്ച്.ഡി യോഗ്യതയ്ക്കും 15 വർഷത്തെ അദ്ധ്യാപന സർവ്വീസിനും പുറമെ അധിക യോഗ്യതകൾ നിശ്ചയിച്ചിരുന്നു. യു.ജി.സി അംഗീകൃത ജേണലുകളിൽ ചുരുങ്ങിയത് പത്ത് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്നതും ഗവേഷണ സ്കോർ 110 എങ്കിലും വേണമെന്നതും ആയിരുന്നു ഇത്. യു.ജി.സി നിർദേശം നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതുമാണ്. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്‌തിരുന്നു. പിന്നീട് പ്രിൻസിപ്പൽ തസ്തികയിൽ ചട്ടം മറികടന്ന് സീനിയോറിറ്റി പ്രകാരം താത്ക്കാലിക നിയമനം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.