റിയാദ്: പാലസ്തീനുമായി അന്താരാഷ്ട്ര നയ പ്രകാരമുള്ള സമാധാന ഉടമ്പടിയിലെത്താതെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് അറിയിച്ച് സൗദി അറേബ്യ. യു.എ.ഇ – ഇസ്രയേൽ സമാധാന പദ്ധതിക്കു പിന്നാലെ സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇതേ പാതയിൽ സഞ്ചരിക്കാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന്റെ പ്രതികരണം. പാലസ്തീനുമായുള്ള സമാധാനം എല്ലാ വിധത്തിലും സാദ്ധ്യമായാൽ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ സാദ്ധ്യത കൈവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുക്കൽ ഭീഷണി തടയുന്ന ഏത് ശ്രമവും ശുഭാപ്തിയോടെ കാണാവുന്നതാണ്. വെസ്റ്റ് ബാങ്കിലേക്കുള്ള ഏകപക്ഷീയ നയങ്ങൾ, പിടിച്ചെടുക്കൽ എന്നിവ നിയമവിരുദ്ധമാണെന്നും ഇസ്രയേൽ-പാലസ്തീൻ ദ്വിരാഷ്ട്ര പരിഹാരത്തിന് ഇത് ഹാനികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം യു.എ.ഇക്കു സമാനമായി സൗദിയും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞത്. ഇതിനിടെ ഒമാനും ബഹ്റിനും ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധത്തിലേക്ക് കടക്കുകയാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. യു.എ.ഇ-ഇസ്രയേൽ ധാരണയ്ക്ക് പിന്നാലെ അടുത്ത മൂന്നാഴ്ചക്കുള്ളിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ, സുരക്ഷ, ടെലി കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ വിവിധ കരാറുകളിൽ ഒപ്പു വയ്ക്കും.