ന്യൂഡൽഹി : ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികൾ പാര്‍ലമെന്റ് ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാൻ നിർദ്ദേശം.. സെപ്റ്റംബര്‍ രണ്ടിന് ഹാജരാകാനാണ് ശശി തരൂര്‍ തലവനായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ പ്രതിനിധികളോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്വേഷ പ്രചാരണത്തില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവികള്‍ ബി.ജെ.പിയെ പിന്തുണക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്ത് ആദ്യമായാണ് ഫേസ്ബുക്ക് അധികൃതരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചുവരുത്തുന്നത്. പൗരാവകാശ സംരക്ഷണവും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ ഫേസ്ബുക്കിന്റെ അഭിപ്രായം തേടുമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി.
പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തലവനായ ശശി തരൂരിനെതിരെ ബിജെപി അംഗങ്ങള്‍ നേരത്തെ ഗത്തെത്തിയിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോട് ആലോചിക്കാതെയാണ് ശശി തരൂര്‍ ഫേസ്ബുക്ക് പ്രതിനിധികളെ വിളിച്ചുവരുത്തുമെന്ന പ്രസ്താവന നടത്തിയതെന്ന് ആരോപിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ രംഗത്തെത്തിയത്. ശശി തരൂരിനെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് നീക്കണമെന്ന് നിഷികാന്ത് ദുബേ കത്തിലൂടെ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു..