us

ജനീവ: ഇറാനുമേല്‍ യു എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം പുനസ്ഥാപിക്കണമെന്ന് അമേരിക്ക. 2015ലെ ആണവകരാര്‍ ഇറാന്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് യു.എന്‍ രക്ഷാസമിതിക്ക് കത്ത് നല്‍കി. ഇറാനെതിരായ ആയുധ ഉപരോധം അനിശ്ചിതമായി നീട്ടാനുള്ള യു എസ് പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെയാണ് യു എന്‍ രക്ഷാസമിതിക്ക് അമേരിക്ക കത്ത് നല്‍കിയത്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ തോത് 3.67 ശതമാനത്തിലെത്തിയത് കരാറിന്റെ ലംഘനമാണെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തി. യുഎന്‍ ആസ്ഥാനത്ത് എത്തിയാണ് പോംപെയോ കത്ത് കൈമാറിയത്. എന്നാൽ അമേരിക്കയുടേത് അപകടരമായ നീക്കമെന്ന് ഇറാൻ പ്രതികരിച്ചു.

ഇറാനെതിരായുള്ള ആയുധ ഉപരോധം നീട്ടാൻ ലോകരാജ്യങ്ങളുടെ പിന്തുണ നേടാൻ യു എസിനു കഴിഞ്ഞിരുന്നില്ല. ഉപരോധം നിലവില്‍ വന്നാല്‍ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിർത്തിവയ്ക്കാന്‍ ഇറാന്‍ നിര്‍ബന്ധിതമാവും. ഇറാനുമേലുള്ള യു എന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബറില്‍ അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം.

എന്നാൽ, കരാറിൽനിന്ന്‌ ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയ്‌ക്ക്‌ ഈ വകുപ്പ്‌ ഉപയോഗിക്കാൻ അധികാരമില്ലെന്ന്‌ യൂറോപ്യൻ രാജ്യങ്ങളടക്കം ചൂണ്ടിക്കാട്ടുന്നു. ആണവ കരാർ ഇറാൻ ലംഘിക്കുന്നതായി കണ്ടാൽ കരാറിൽ ഉൾപ്പെട്ട ഏത്‌ വൻശക്തിക്കും ഉപരോധം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുന്നതിന്‌ അനുവാദം നൽകുന്ന ‘സ്‌നാപ്‌ബാക്‌’ വകുപ്പ്‌ ഉപയോഗിച്ചാണ്‌ യു എസ്‌ നീക്കം. കരാറിൽ തുടരുന്ന അംഗങ്ങളുടെ അവകാശമാണ്‌ ഈ വകുപ്പ്‌. അമേരിക്കയിലെ കടുത്ത ഇറാൻ വിരുദ്ധരിൽ ചില പ്രമുഖരും ട്രംപ്‌ സർക്കാർ ഈ അവകാശം നഷ്‌ടപ്പെടുത്തിയതായി കുറ്റപ്പെടുത്തുന്നുണ്ട്‌.