kannur-rape-case

കണ്ണൂർ: കണ്ണൂരിൽ അമ്മയുടെ ഒത്താശയോടെ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികൾ. ബന്ധു പീഡിപ്പിക്കുമ്പോൾ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ അമ്മ വാ പൊത്തിപ്പിടിക്കുകയാരുന്നു എന്നാണ് ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. സംഭവം പുറംലോകം അറിയാതിരിക്കാൻ അമ്മ നിരന്തരം ശ്രമിച്ചുവെന്നും പെൺകുട്ടികൾ പറയുന്നു.

ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവരാണ് ഇരുകുട്ടികളും. അമ്മയുടെ വീട്ടിൽ അവധിക്ക് വന്നപ്പോഴാണ് ക്രൂരമായ പീഡനം കുട്ടികൾക്ക് നേരെ ഉണ്ടായത്. ഇളയ കുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അമ്മയുടെ മുന്നിൽവച്ച് ആദ്യം പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അന്ന് നിലവിളിച്ച് കരഞ്ഞപ്പോൾ അമ്മ വായ പൊത്തിപ്പിടിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. പേടിയായതിനാൽ ഈ സംഭവം കുട്ടി ആരോടും പറഞ്ഞില്ല. മൂന്നാഴ്ച മുമ്പ് പ്ലസ്ടുവിന് പഠിക്കുന്ന മുതിർന്ന സഹോദരിയേയും പ്രതി ഉപദ്രവിച്ചു. മുതിർന്ന സഹോദരി അനുജത്തിയോട് ചോദിച്ചപ്പോഴാണ് തനിക്കുനേരെയുണ്ടായ അതിക്രമം കുട്ടി ചേച്ചിയോട് പറഞ്ഞത്.

ഭർത്താവുമായി പിരിഞ്ഞ ശേഷം ഭർത്താവിന്റെ ഒരു ബന്ധുവിന്റെ കൂടെ കഴിഞ്ഞ ആറ് വർഷമായി താമസിക്കുകയാണ് കുട്ടികളുടെ അമ്മ. അമ്മയുടേയും ബന്ധുവിന്റെയും അടുത്ത് നിന്ന് രക്ഷ നേടാൻ കുട്ടികൾ അച്ഛനെ ഫോണിൽ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. അച്ഛൻ കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസ് അമ്മയേയും 52കാരനെയും പോക്സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം.