alapuzha-family-death

ആലപ്പുഴ: വീടിനുള്ളിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കോടംതുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികർത്തിൽ വിനോദിന്റെ ഭാര്യ രജിത (30) മകൻ വൈഷ്‌ണവ് (10) എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗർഭിണിയാണ്. ഇരുവരുടെയും മൃതദേഹം മുറിയിൽ കെട്ടിതൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്‌മഹത്യ ചെയ്യുകയായിരുന്നു. രജിതയുടെ മൃതദേഹം ഫാനിൽ കെട്ടി തൂങ്ങിയ നിലയിലും വൈഷ്‌ണവിന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടത്.

ഭർത്താവ് വിനോദ് ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ ഭർതൃമാതാവും പിതാവും വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ കുത്തിയതോട് പൊലീസ് അന്വേഷണം തുടങ്ങി. കടബാദ്ധ്യത മൂലമാണ് ആത്മഹത്യയെന്നും മകൻ തനിച്ചായാൽ അവനെ ആരും നോക്കില്ലെന്നും അതിനാൽ മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.