തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് കൂടുതൽ ബാങ്കുകളിൽ നിക്ഷേപമുണ്ടെന്ന് വിവരം. സഹകരണ ബാങ്കുകളിലാണ് ഇവർക്ക് നിക്ഷേപമുള്ളത്. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവർക്ക് പൂവാർ, മുട്ടത്തറ എന്നിവടങ്ങളിലെ ബാങ്കുകളിലാണ് നിക്ഷേപം. പൂവാറിലെ സഹകരണ ബാങ്കിൽ സ്വപ്നക്ക് 25 ലക്ഷവും സന്ദീപിന് 10 ലക്ഷവും നിക്ഷേപമുണ്ട്. സരിത്തിന്റെയും അച്ഛന്റെയും പേരിൽ മുട്ടത്തറയിൽ 15 ലക്ഷത്തിന്റെയും നിക്ഷേപമുണ്ട്. എൻ.ഐ.എ പിടികൂടിയപ്പോൾ സ്വപ്നയുടെ ബാഗിൽ ഈ ബാങ്കുകളിലെ നിക്ഷേപത്തിന്റെ രേഖകളുണ്ടായിരുന്നുവെന്നാണ് വിവരം.
അതേസമയം ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റിന് നൽകിയ നിർണായക മൊഴിയും പുറത്തുവന്നിട്ടുണ്ട്. സ്വപ്നയെ ഓഫീസിൽ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച് ലോക്കർ തുടങ്ങാൻ നിർദേശിച്ചുവെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു. നേരത്തെ ഒന്നിച്ച് ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാൽ ഈ വാദങ്ങളെ തള്ളുന്നതാണ് ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയിരിക്കുന്ന മൊഴി.
മണിക്കൂറുകളോളം ഓഫീസിൽ ശിവശങ്കറിന്റെ സാന്നിദ്ധ്യത്തിൽ സ്വപ്നയുമായി സംസാരിച്ചു. ചർച്ചകളിൽ ശിവശങ്കർ പങ്കാളിയായിരുന്നു. ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിൻവലിച്ചു. തുടർന്ന് അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ കുറച്ച് സ്വർണാഭരണങ്ങൾ അക്കൗണ്ടിലുണ്ടെന്നായിരുന്നു സ്വപ്ന അന്ന് പറഞ്ഞത്. അന്വേഷണ ഏജൻസികൾ ഈ ജോയിന്റ് അക്കൗണ്ടിൽ നിന്നും 64 ലക്ഷവും സ്വർണവുമായിരുന്നു പിടികൂടിയത്. അതേസമയം അക്കൗണ്ടിലുണ്ടായിരുന്ന ബാക്കി തുകയെ കുറിച്ച് അറിയില്ലെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയിരിക്കുന്ന മൊഴി.